ഉപ്പുതറ: അയ്യപ്പൻകോവിൽ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം ശക്തമായി. ഗുരുതരമായ ബലക്ഷയം നേരിടുന്ന തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്നാണ് ആവശ്യം. അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശിവരാത്രി പ്രമാണിച്ച് 14, 15 തീയതികളിൽ ഇതുവഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
കോഴിമലയിൽ താമസിക്കുന്ന നാനൂറിലധികം കുടുംബങ്ങളുടെ പ്രധാന യാത്രാമാർഗമാണ് അയ്യപ്പൻകോവിൽ തൂക്കുപാലം. ഭക്തർ ക്ഷേത്രത്തിൽ എത്തുന്നതും ഇതു വഴിയാണ്. ഇടുക്കി സംഭരണിയിൽ വെള്ളം നിറയുന്ന ആറു മാസം തൂക്കുപാലത്തിൽകൂടി മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. ശിവരാത്രി ദിവസം കൂടുതൽ ആളുകൾ എത്തുന്നത് പരിഗണിച്ചാണ് പാലം അടച്ചതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
എന്നാൽ, ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് തൂക്കുപാലം. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഇടുക്കി ജലാശയത്തിന്റെ വിദൂരദൃശ്യം കാണാൻ ഒരേസമയം നൂറിലധികം ആളുകൾ തൂക്കുപാലത്തിൽ കയറാറുണ്ട്.
ആളുകളെ നിയന്ത്രിക്കാൻ സെക്യൂരിറ്റിയെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ജില്ലാ ഭരണകൂടം ഇതുവരെ പരിഗണിച്ചിട്ടില്ല.
പാലം കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങിയതോടെ 2023 ൽ ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും സംസ്ഥാന റിവർ മാനേജ്മെന്റിനു നൽകുകയും ചെയ്തതാണ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സംസ്ഥാന റിവർ മാനേജ്മെന്റ് ശിപാർശ അംഗീകരിച്ചില്ല.
ഒരേ സമയം 40 പേരിൽ കൂടുതൽ പാലത്തിൽ കയറാൻ പാടില്ലെന്ന മുന്നറിയിപ്പു ബോർഡു സ്ഥാപിച്ച് അധികൃതർ കൈയൊഴിഞ്ഞു.ഇതു ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻപോലും നടപടി സ്വീകരിച്ചിട്ടില്ല.