ചാലക്കുടി: ചാലക്കുടി പാലത്തിനു ബലക്ഷയമുണ്ടെന്നു ദേശീയപാത അഥോറിറ്റിയുടെ പരിശോധനയിൽ കണ്ടെത്തിയതിനെതുടർന്ന് പാലം അറ്റകുറ്റപ്പണിക്കുവേണ്ടി അടച്ചിടാൻ തീരുമാനം.
ദേശീയപാത അഥോറിറ്റി നിയോഗിച്ച കൺസൾട്ടൻസി നടത്തിയ സാങ്കേതികപരിശോധനയിലാണ് പാലത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയത്. ദേശീയപാതയുടെ പടിഞ്ഞാറുവശത്തുള്ള പാലത്തിനാണ് തകരാറുള്ളത്. പാലത്തിന്റെ ബെയറിംഗുകൾ മാറ്റേണ്ടിവരും.
പാലം അടയ്ക്കുമ്പോൾ ഇരുഭാഗങ്ങളിലേക്കുള്ള ഗതാഗതം കിഴക്കുവശത്തെ പാലത്തിലൂടെ തിരിച്ചുവിടും. ഇതിനുവേണ്ടി പാലത്തിനുമുന്പുള്ള ദേശീയപാത മീഡിയനുകൾ പൊളിച്ചുമാറ്റുന്ന ജോലികൾ നടന്നുവരികയാണ്. 1997ൽ പഴയ പാലത്തിന്റെ ബെയറിംഗുകൾ മാറ്റിയതായിരുന്നു. അന്നു പഴയപാലംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് മാള വഴിയാണ് ദേശീയപാതയിലെ ഗതാഗതം തിരിച്ചുവിട്ടിരുന്നത്.
മുരിങ്ങൂർ, ചിറങ്ങര, കൊരട്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാതനിർമാണം നടക്കുന്നതിനാൽ ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കാണ്. പാലംപണിയും കൂടിയാകുമ്പോൾ ഗതാഗതസ്തംഭനം രൂക്ഷമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.