ജോസഫ് എം. പുതുശേരി
പത്തനംതിട്ട : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി റവന്യു മന്ത്രി എ. പി. അനിൽകുമാറിന് നിവേദനം നൽകി.
19 വർഷം പിന്നിട്ടിട്ടും ചെങ്ങറ സമരഭൂമിയിലെ താമസക്കാർക്ക് വീട്ടു നമ്പറോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമാക്കാത്തതിനു യാതൊരു ന്യായീകരണവുമില്ലെന്നും കേരളീയ സമൂഹത്തിന് തന്നെ ഇത് അപമാനകരമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി റവന്യു സെക്രട്ടറിയായിരുന്ന എം. ജി. രാജമാണിക്യം സമരഭൂമി സന്ദർശിച്ച് പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചെങ്ങറയിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടു നടപ്പാക്കേണ്ട കാര്യങ്ങൾ ഇതിൽ പ്രതിപാദിച്ചിരുന്നു. ഈ ശിപാർശകൾ അടിയന്തരമായി നടപ്പിലാക്കുകയാണ് വേണ്ടത്. എന്നാൽ റേഷൻ കാർഡ് നൽകുന്ന നടപടി മാത്രമാണ് ഇതിനു ശേഷം ഉണ്ടായിരിക്കുന്നത്.
ഇക്കാര്യം സംബന്ധിച്ച് പ്രാഥമിക ആലോചനകൾ ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടി പ്രശ്നപരിഹാരത്തിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും റവന്യു മന്ത്രി ഉറപ്പ് നൽകിയതായി പുതുശേരി പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Chengara protest