കോഴിക്കോട്: പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച കോളനികളിലും സമാന പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമാനുസൃത ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. വീടുകളുടെ മുന്നിൽ തുറന്ന അഴുക്കുചാൽ നിലനിൽക്കുന്നത് ആരോഗ്യപരമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണെന്നും ഉത്തരവിൽ പറഞ്ഞു.
വടകര മുനിസിപ്പാലിറ്റി മൂന്നാം വാർഡിൽ എറങ്കയിൽ പാലോളിപാലത്തിന് സമീപം താമസിക്കുന്ന ബിന്ദുവിന്റെ പരാതിയിലാണ് നടപടി. തന്റെ വീടിനോട് ചേർന്നുള്ള അഴുക്കുചാലിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുകയാണെന്നും അഴുക്കുചാൽ കാരണം വീട്ടിലേക്ക് പ്രവേശിക്കാൻ വഴിയില്ലെന്നും പരാതിക്കാരി ആരോപിച്ചു.
കുറഞ്ഞത് അഞ്ച് വീടെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് വഴി നൽകാൻ ഫണ്ട് അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചെന്നും പരാതിയിൽ പറഞ്ഞു. താനടക്കം നാലു കുടുംബങ്ങൾ മാത്രമാണ് തുറന്നുകിടക്കുന്ന അഴുക്കുചാലിന് മറുവശത്ത് താമസിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അഴുക്കുചാലിന് സ്ലാബിട്ടാൽ വഴി ലഭിക്കുമെന്നും പരാതിയിൽ പറയുന്നു. ഒരു പ്രത്യേക കേസായി പരിഗണിച്ച് അഴുക്കുചാലിന് സ്ലാബിടണമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നടപ്പുവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മേലടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആവശ്യമായ മേൽനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. വടകര നഗരസഭാ സെക്രട്ടറിയെയും മേലടി പട്ടികജാതി വികസന ഓഫീസറെയും നേരിൽ കേട്ടാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്.