ഇന്നലെ നടത്തിയ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി. -ദീപിക
കോട്ടയം: രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കല്‍ കോളജിലും ഇനി ഉണ്ടാവില്ലെന്നും 30 മുതല്‍ എല്ലാ രോഗികള്‍ക്കും കിടക്ക ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്. കോട്ടയം സിഎംഎസ് കോളജില്‍ നടന്ന കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്താണ് മന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജായിരിക്കും കോട്ടയം. തിരുവനന്തപുരത്ത് ഇതു നടപ്പാക്കിയിരുന്നു. ചികിത്സയും മരുന്നും കട്ടിലും കിടക്കയും ആശുപത്രിയില്‍ എത്തുന്ന രോഗിയുടെ അവകാശമാണ്. രോഗികളെ നിലത്തു കിടത്തുന്ന പ്രാകൃത രീതി ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മെഡിക്കല്‍ കോളജുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. സാധാരണ പനി ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ആളുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇതൊഴിവാക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം പ്രാദേശിക തലത്തില്‍ ഉണ്ടാകണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ റോബോട്ടിക് സര്‍ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട്. 17 കോടിയോളം രൂപ ചെലവിട്ടാല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്നാണ് മനസിലാക്കുന്നത്. വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി മോന്‍സ് ജോസഫ്, എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, എംഎല്‍എമാരായ മാണി സി. കാപ്പന്, നാട്ടകം സുരേഷ്, വിനു ജോബ്, കെ. ബിനിമോന്, റോണി കെ. ബേബി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. വി. വിശ്വനാഥന്, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ അനു എസ്. നായര്‍, ജില്ലാ പഞ്ചായത്തംഗം പി.കെ. വിശാഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ എന്നിവര്‍ പ്രസംഗിച്ചു.
എയിംസ്: കോട്ടയത്തെ
സാധ്യതകളും പരിഗണിക്കും
കോട്ടയം: കേരളത്തില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരന്. കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരില്‍ 700 ഏക്കർ സ്ഥലം ലഭ്യമാണെന്ന് വൈക്കം എംഎല്‍എ കെ. ബിനിമോന് അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കോട്ടയം മെഡിക്കല്‍ കോളജിന്റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.