കൊച്ചി: ബ്രോഡ്വേയിലെ കടക ളിലുണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് സ്ഥലം സന്ദർശിച്ച കെഎസ്ഇബി ഉദ്യോഗസ്ഥർ. ഫയർ റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. കെട്ടിടത്തിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളിൽ നിന്നാകും തീ പടർന്നത് എന്നാണ് വ്യാപാരികളും പറയുന്നത്.
ശ്രീധർ തിയറ്ററിന് സമീപം കൊളുത്തറ ഷോപ്പിംഗ് കോംപ്ലക്സിൽ 167 ഓളം കടമുറികളാണ് ഉള്ളത്. ഇതിൽ 85 ഓളം കടകളാണ് പ്രവർത്തിക്കുന്നത്. മറ്റു മുറികൾ പലതും ഗോഡൗണായിട്ടുമാണ് ഉപയോഗിക്കുന്നത്. ഇതിൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഹാപ്പി ടോയ്സ്, ക്യൂട്ട് വെറൈറ്റി, ഡിസൈൻ ഇമിറ്റേഷൻ ജ്വല്ലറി എന്നീ കടകൾക്കാണ് തീപിടിച്ചത്.
മറ്റു കടകളുടെ ബോർഡുകളും പാസേജിലും മറ്റും സൂക്ഷിച്ചിരുന്ന സാധന സാമഗ്രികളും കത്തി നശിച്ചു. രാത്രി വ്യാപാരം അവസാനിപ്പിച്ചു കടകൾ അടച്ച ശേഷം കെട്ടിടത്തിൽ ക്ളീൻ ചെയ്യാൻ നിന്നിരുന്ന ജോലിക്കാരനാണ് ആദ്യം തീ പടരുന്നത് കാണുന്നത്. ഇയാൾ അറിയിച്ചതനുസരിച്ച് മറ്റുള്ളവരും ഉടൻ ഇടപെട്ട് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഹാപ്പി ടോയ്സ് ഉടമകളിൽ ഒരാളായ കുന്നംകുളം സ്വദേശിയായ എ.ബി. ശ്രീജിത്ത് പറഞ്ഞു.
കടകൾക്ക് സമീപം കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റ് കത്തിയാണ് മുകളിലേക്ക് തീപടർന്നത്. പ്ലാസ്റ്റിക്, പേപ്പർ, ഫാൻസി സാധനങ്ങളും കാർട്ടൻ പെട്ടികളും മറ്റും ആയിരുന്നതിനാൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ചവിട്ടു പടികൾക്ക് സമീപവും വരാന്തയിലും സാധനങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ അവയൊക്കെ പൂർണമായും കത്തിനശിച്ചു. വളരെ പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.
വ്യാപാര കേന്ദ്രത്തിലേക്കുള്ള ഇടുങ്ങിയ വഴികളിൽ സാധന സാമഗ്രികൾ കൂട്ടിയിട്ടിരുന്നതിനാൽ ഫയർ യൂണിറ്റുകൾക്ക് തീ അണയ്ക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
കെട്ടിട സമുച്ചയത്തിലെ ഏതാനും കടമുറികളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള അനധികൃത നിർമാണം പൊളിച്ചുമാറ്റണമെന്നും സഞ്ചാരത്തിന് തടസമായി വരാന്തകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള സാധന സാമഗ്രികൾ ഉടൻ നീക്കം ചെയ്യണമെന്നും സുരക്ഷാ സംവിധാനം ഒരുക്കണമെന്നും കാണിച്ച് കോർപറേഷൻ സെക്രട്ടറി കട ഉടമകൾക്ക് നേരെത്തെ നോട്ടീസ് നൽകിയിരുന്നതാണ് . ഇതിൽ 11 വ്യാപാരികൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.
അടുത്ത ദിവസങ്ങളിലാണ് കോടതിയിൽ നിന്നും സ്റ്റേ ഒഴിവാക്കിയതെന്നും ജനുവരി 12 ന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെയാണ് തീപിടുത്തമുണ്ടായതെന്നും കൊളുത്തറ ഷോപ്പിംഗ് കോംപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തങ്കച്ചൻ പറഞ്ഞു.ഹൈബി ഈഡൻ എംപി , ടി. ജെ വിനോദ് എംഎൽഎ, മേയർ വി.കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
സ്പെഷൽ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മേയർ
കൊച്ചി: നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ ബ്രോഡ്വേയിലുണ്ടായ തീപിടുത്തം ദൗർഭാഗ്യകരമെന്ന് മേയർ വി.കെ. മിനിമോൾ. ആളുകൾ തിങ്ങിക്കൂടുന്ന ഇടങ്ങളിൽ പ്ലാസ്റ്റിക്, കടലാസ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനുവേണ്ടി സ്പെഷൽ ഡ്രൈവുകൾ സംഘടിപ്പിക്കും.
മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിനായി പൊതുജനങ്ങളെയും ഉൾപ്പെടുത്തിയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും. ബ്രോഡ്വേ പോലുള്ള തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സേഫ്റ്റി ഓഡിറ്റ് നടത്തുമെന്നും മേയർ പറഞ്ഞു. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റി ബോധവത്കരണം നടത്തും.
ബ്രോഡ്വേയിലെ തീപിടുത്തത്തിൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സ്ഥലം സന്ദർശിച്ച മേയർ വ്യക്തമാക്കി.
Tags : nattu vishesham circuit Broadway fire