കുഞ്ഞിമംഗലം വെങ്കലഗ്രാമത്തിലെ ശില്പനിർമാണം
പയ്യന്നൂർ: വെങ്കലത്തിൽ അദ്ഭുതങ്ങൾ വിരിയുന്നത് കാണാൻ പയ്യന്നൂർ കുഞ്ഞിമംഗലം പൈതൃകഗ്രാമത്തിൽ വർഷത്തിൽ എത്തുന്നത് മൂവായിരത്തിലേറെ സന്ദര്‍ശകർ. ബെല്‍ മെറ്റല്‍ ക്ലസ്റ്ററിലെ സന്ദർശപുസ്തകത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവർ കുറിച്ചിട്ട വാക്കുകളിൽ തെളിയുന്നത് കരവിരുതിന്റെ ചരിത്രസാക്ഷ്യം. ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ഥികള്‍ പ്രോജക്ട് വര്‍ക്കുകള്‍ ചെയ്യാനായി എത്തുന്നതും ഇവിടെയാണ്. 10 വര്‍ഷം മുമ്പ് സര്‍ക്കാര്‍ പൈതൃകഗ്രാമമായി പ്രഖ്യാപിച്ചതോടെയാണ് കുഞ്ഞിമംഗലത്തെ വെങ്കല കലാകാരന്മാരുടെ കൂട്ടായ്മ കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശില്പനിര്മാണ പൈതൃകം മങ്ങലേല്ക്കാതെ കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ഞിമംഗലത്തെ മൂശാരിമാർ. കുഞ്ഞിമംഗലത്തുനിന്ന് പിറവിയെടുത്ത അഴീക്കോട് പാലോട്ടുകാവിലെ വിളക്കിന് 1200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിളക്കിലെ തീയതി ഓര്‍മിപ്പിക്കുന്നു. ഇവിടുത്തെ മൂശാരിമാരെ വിളിച്ചുവരുത്തി ചാലില്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ താമസിപ്പിച്ച് നിര്‍മിച്ച പള്ളിമണികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയതും ചരിത്രം. അയോധ്യ രാമക്ഷേത്രത്തിലെ ശ്രീരാമവിളക്ക്, ഗുരുവായൂരിലെ അസ്തലക്ഷ്മി കണ്ണാടി എന്നിവയും കുഞ്ഞിമംഗലത്തെ സൃഷ്ടികളാണ്.
പഞ്ചലോക വിഗ്രഹങ്ങള്‍, തെയ്യത്തിന്റെ ആടയാഭരണങ്ങള്‍, തിരുവാഭരണങ്ങള്‍, താഴികക്കുടം, ചന്ദ്രക്കല, പള്ളിമണികള്‍, ജൈന തീര്‍ഥങ്കര വിഗ്രഹങ്ങള്‍, ബുദ്ധപ്രതിമ, വട്ടളങ്ങള്‍, ഉരുളി, ലക്ഷ്മി വിളക്ക്, ചങ്ങലവട്ട, ഗുരുവായൂരപ്പന് വിളക്ക് തുടങ്ങി അന്‍പതിലേറെ വിളക്കുകള്‍ ഉള്‍പ്പെടെ അറുനൂറോളം നിര്‍മിതികളാണ് കുഞ്ഞിമംഗലത്തിന്റെ സംഭാവന. കൊച്ചി കപ്പല്‍ നിര്‍മാണശാലയിലേക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ചുനല്‍കിയ ടെറാമാരിസ് ശില്പം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഇവര്‍ തയാറാണെന്ന വെളിപ്പെടുത്തലാണ്.
പന്ത്രണ്ടിലധികം നിര്‍മാണ ഘട്ടങ്ങളിലൂടെയാണ് ഒരു ശില്പം രൂപപ്പെടുന്നത്. ഓരോ നിര്‍മിതിക്കു പിന്നിലും ദിവസങ്ങളുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമുണ്ട്. വിപണിയില്‍ വിലകുറഞ്ഞ മെഷീന് നിര്‍മിത വ്യാജന്മാര് കളംപിടിച്ചതോടെ കുലത്തൊഴില്‍ വലിയ വെല്ലുവിളികളെ നേരിടുകയാണ്. 1990 കളില്‍ നൂറോളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മുപ്പതോളം കുടുംബങ്ങള്‍ മാത്രമാണ് പാരമ്പര്യം മുറുകെപ്പിടിച്ച് ജീവിക്കുന്നത്. ഇവരില്‍ പതിനഞ്ചോളം തൊഴിലാളികള്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റ് വാടക സ്ഥലത്ത് നിര്‍മിച്ച പണിപ്പുരയിലാണ് ഇപ്പോള്‍ ശില്പനിര്മാണം.
സാംസ്കാരിക വകുപ്പിന് കീഴില്‍ റൂറല്‍ ആര്‍ട് ഹബ് പദ്ധതിയിലുള്‍പ്പെടുത്തി വിഗ്രഹസ്വാശ്രയ സംഘമുണ്ടാക്കിയാണ് പ്രവര്‍ത്തനം. ടി. പദ്മനാഭന് (പ്രസിഡന്റ്), പി. വത്സന് (സെക്രട്ടറി) എന്നിവരാണ് ഈ സംഘത്തിന്റെ ഭാരവാഹികള്‍. ഓര്‍ഡര്‍ പ്രകാരമുള്ള നിർമാണങ്ങൾ മാത്രം നടക്കുന്നതിനാൽ ഇവിടെയെത്തുന്നവര്‍ക്ക് ശില്പങ്ങൾ കാണുന്നതിനോ വാങ്ങുന്നതിനോ സൃഷ്ടികള്‍ കാണിച്ച് പുതിയ ഓര്ഡറുകളെടുക്കാനോ സാധിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കാൻ മ്യൂസിയവും സർക്കാർ സഹായവും അനിവാര്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു.
Tags : Bronze wonders NattuVishasham DistrictNews