നീലേശ്വരം എഫ്സിഐ ഗോഡൗൺ പരിസരത്ത് കെട്ടിക്കിടക്കുന്ന മലിനജലം.
നീലേശ്വരം: റെയിൽവേ സ്റ്റേഷനുകളിൽ തെരുവുനായ്ക്കളുടെയും കൊതുകുകളുടെയും ശല്യത്തെക്കുറിച്ച് പലയിടങ്ങളിലും പരാതികൾ കേൾക്കാറുണ്ട്. എന്നാൽ നീലേശ്വരത്ത് ഇവ രണ്ടിനുമൊപ്പം പേരറിയാത്ത വേറെയും പ്രാണികളുടെ കടിയേൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. തൊട്ടടുത്തുള്ള എഫ്സിഐ ഗോഡൗൺ പരിസരത്ത് കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നും അകത്തെ പഴകിയ ധാന്യച്ചാക്കുകളിൽ നിന്നും പുറത്തിറങ്ങുന്ന പ്രാണികളാണ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ പൊറുതിമുട്ടിക്കുന്നത്. രാത്രികാലങ്ങളിലും മഴക്കാലത്തും ഇവയുടെ ശല്യമേറുകയാണെന്ന് യാത്രക്കാർ പറയുന്നു.
റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോടു ചേർന്നാണ് എഫ്സിഐ ഗോഡൗൺ ഉള്ളത്. പ്ലാറ്റ്ഫോമിനു സമീപം തന്നെയാണ് ധാന്യാവശിഷ്ടങ്ങൾ വീണ് ചീഞ്ഞളിഞ്ഞ മലിനജലം കെട്ടിനിൽക്കുന്നത്. എഫ്സിഐ പരിസരത്ത് വെള്ളത്തിന് ഒഴുകിപ്പോകാൻ കൃത്യമായ വഴിയില്ലാത്തതാണ് പ്രശ്നം. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഈച്ചകളും കൊതുകുകളും പെരുകുന്നതിനൊപ്പമാണ് ഗോഡൗണിൽ നിന്ന് കൂട്ടത്തോടെ പുറത്തിറങ്ങുന്ന പ്രാണികൾ റെയിൽവേ പ്ലാറ്റ്ഫോമിലെത്തുന്നത്. ഇവയുടെ കടിയേറ്റാൽ കടുത്ത ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നുണ്ട്.
പ്രശ്നം പലതവണ എഫ്സിഐ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് സ്ഥിരം യാത്രക്കാരും നാട്ടുകാരും പറയുന്നത്. തൊട്ടടുത്തുള്ള വീടുകളിലും കടകളിലും പ്രാണിശല്യമുണ്ടാകുന്നുണ്ട്. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കിയും വിഷവസ്തുക്കളല്ലാതെ ബ്ലീച്ചിംഗ് പൗഡർ പോലുള്ളവ വിതറിയും എഫ്സിഐ പരിസരത്ത് ശുചിത്വം ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം. നാടെങ്ങും ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്ന നഗരസഭയുടെ ഇടപെടലും ഇക്കാര്യത്തിലുണ്ടാകണമെന്ന് ഇവർ പറയുന്നു.
Tags : FCI premises NattuVishasham DistrictNews