ചെറുതോണി: കാട്ടാന ആക്രമണത്തില്‍ സഹോദരങ്ങളുടെ വീടുകള്‍ പാടേ തകര്‍ന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിപ്പതാല്‍ ഇടത്തട്ടിലാണ് കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചേലച്ചുവട്ടില്‍ പത്രോസ്, ബേബി എന്നിവരുടെ വീടുകളാണ് ആക്രണത്തിനിരയായത്. സംഭവസമയത്ത് ആരും വീടുകളില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പത്രോസ് മകനുമായി ആശുപത്രിയിലായിരുന്നു.
ബേബിയുടെ കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം ഉണ്ടായത്. രാത്രി ജനവാസമേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകള്‍ വീടുകളുടെ വാതിലുകളും ജനാലകളും തകര്‍ത്താണ് അകത്തുകടന്നത്. വീടിനുള്ളിലെ വാഷിംഗ് മെഷീന് ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഭാഗങ്ങള്‍ തകര്‍ത്ത കാട്ടാനകള്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും ഭക്ഷിച്ചു. വീടുകളുടെ ഉള്‍ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് ഉള്‍പ്പെടുന്ന ജനവാസമേഖലയിലെ കാട്ടാനയാക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. സമീപത്തെ വനമേഖലയായ പാല്‍ക്കുളം, മണിയാറന്‍കുടി ഭാഗങ്ങളില്‍നിന്നാണ് കാട്ടാനകള്‍ സ്ഥിരമായി ഈ പ്രദേശത്തേക്ക് എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും കൃഷിഫലങ്ങള്‍ ഭക്ഷിക്കുന്നതും ഇവിടെ പതിവായിരിക്കുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവിശല്യംമൂലം പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്.
ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ എത്തുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഉടന്‍ സഹായം ലഭ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.