വൈക്കം:കരിയാറിലെ നീരൊഴുക്കു സുഗമമാക്കാൻ ആറ്റിലെ ഒഴുക്കു തടസപ്പെടുത്തുന്ന പോളയും പായലും ജലസസ്യങ്ങളും നീക്കി ആഴം കൂട്ടണമെന്ന ആവശ്യം ശക്തമായി. തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിക്കു സമീപം കരിയാറിനു നൂറു മീറ്ററിലധികം വീതിയുണ്ട്. എഴുമാംതുരുത്തു മുതൽ കരിയാർ വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന കരിയാർ സ്പിൽവേ വരെ കരിയാറിൽ ആമ്പലടക്കമുള്ള ജലസസ്യങ്ങളും പോളയും പായലും നിറഞ്ഞിരിക്കുകയാണ്.
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിക്കു സമീപം കരിയാറിനു നൂറു മീറ്ററിലധികം വീതിയുണ്ട്. കരിയാറിനുകുറുകെ തീർത്ത മൺചിറ പിന്നീട് റോഡായി മാറിയതോട നീരൊഴുക്കിനായി പാലം നിർമിച്ചെങ്കിലും പാലത്തിന് 12മീറ്റർ വീതിമാത്രമായത് ആറിലെ ജല പ്രവാഹത്തെ പ്രതികൂലമായി ബാധിച്ചു.
നൂറു മീറ്ററിലധികം വീതിയുള്ള കരിയാർ പൂർണമായി ഒഴുകാത്തതിനാൽ ജല സമൃദ്ധമായ കരിയാറിന്റെ സജീവത നഷ്ടമായിരിക്കുകയാണ്. വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന കരിയാർ മൽസ്യങ്ങളുടെ കലവറയാണ്. ഒഴുക്കു ശക്തമാകാത്തതിനാൽ കരിയാറിന്റെ കിഴക്കൻ മേഖലയിൽ എക്കലടിഞ്ഞ് ആമ്പലടക്കമുള്ള ജല സസ്യങ്ങൾ വളർന്ന് നിറഞ്ഞ നിലയിലാണ്.
ചെറുവള്ളങ്ങൾക്കൂടി കടന്നുപോകാൻ കഴിയാത്ത വിധം കരിയാർ നികന്ന നിലയിലാണ്. തോട്ടകംപള്ളിക്കു സമീപത്തെ മൺചിറ നീക്കി പൂർണമായി കരിയാറിനെ ഒഴുക്കാനായാൽ തലയോലപ്പറമ്പിലെ വടയാർ , കോരിക്കൽ , മനയ്ക്കക്കരി, തേവലക്കാട്, കല്ലറയിലെ മുണ്ടാർ, തലയാഴത്തെ ചെട്ടിക്കരി, ഏഴാംബ്ലോക്ക്, മുപ്പത്, മുണ്ടാർ അഞ്ചാം ബ്ലോക്ക്, ഉദയനാപുരത്തെ വാഴമന, കൊടിയാട്, മാനാപ്പള്ളി, മുട്ടുങ്കൽ, ടി വി പുരത്തെ ചെമ്മനത്തു കര, മൂത്തേടത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളപ്പൊക്ക ദുരിതത്തിനും ഒരു പരിധിവരെ പരിഹാരമാകും.
കരിയാർ പൂർണ തോതിൽ ഒഴുകിയാൽ കരിയാറിനെ ആശ്രയിച്ചു മൽസ്യ ബന്ധനം നടത്തി ഉപജീവനം നടത്തുന്ന മൽസ്യ ത്തൊഴിലാളി കുടുംബങ്ങൾക്കും വിനോദ സഞ്ചാര വികസനത്തിനും ഉപകാരപ്രദമാകും. കരിയാറിലെനീരൊഴുക്ക് തടസപ്പെട്ടത് കാർഷികമേഖലയിലും ഉൾപ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക ദുരതത്തിനിടയാക്കുമെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കെ.ബിനിമോനും മേജർ ഇറിഗേഷൻ അധികൃതരും ഇന്നലെ കരിയാറും കെവി കനാലും ചേരുന്ന തോട്ടകംപള്ളിക്ക് സമീപത്തെ നീരൊഴുക്ക് തടസപ്പെട്ട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട എംഎൽഎ ഇറിഗേഷൻ അധികൃതർ തയാറാക്കുന്ന എസ്റ്റിമേറ്റ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നീരൊഴുക്ക് ശക്തമാക്കാൻ നപടി സ്വീകരിക്കുമെന്ന് പറഞ്ഞു. എംഎൽഎയ്ക്കൊപ്പം നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ, മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ കെ.ആർ.രാജലക്ഷ്മി, ഓവർസിയർ എം.എസ്.ഷീന, നഗരസഭാ കൗൺസിലർമാരായ അനൂപ് ,വിജിമോൾ തുടങ്ങിയവരുണ്ടായിരുന്നു.
Tags : nattu vishesham Kariyar River flow again