തിരുവമ്പാടി: പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി.ആര്. അജിത അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, മാലിന്യ സംസ്കരണം, സാമൂഹ്യസുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്.
ആകെ 339501837 രൂപ വരവും 313130055 രൂപ ചെലവും 26371782 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണാണ് അവതരിപ്പിച്ചത്.
കൃഷിക്ക് പ്രാധാന്യം നല്കുന്നതിനോടൊപ്പം സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങി എല്ലാവരിലും വികസനം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബജറ്റ് രൂപകല്പന ചെയ്തത്. റോഡുകളുടെ അറ്റകുറ്റപണികള്‍ക്കും പരിപാലനത്തിനും അഞ്ച് കോടി രൂപ നീക്കിവച്ചു. അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കുന്നതിനായി 50,00000 രൂപ മാറ്റിവച്ചു. മുട്ട, പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തമാക്കാൻ മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തും.
കുടുംബതല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ കൂട് മത്സ്യ കൃഷി പദ്ധതിയും നടപ്പിലാക്കും. കാർഷിക മേഖല, മാലിന്യ നിർമ്മാർജ്ജനം, പാർപ്പിട പദ്ധതികൾ, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജിതിന് പല്ലാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മനോജ് വാഴെപ്പറമ്പില്‍, പി.എ. ഫിറോസ്ഖാന്, ബിന്ദു ജോണ്സണ്, പഞ്ചായത്ത് സെക്രട്ടറി ബൈജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.