പ്രതീകാത്മക ചിത്രം
വടക്കാഞ്ചേരി: വിദ്യാർഥികളോട് സ്വകാര്യ ബസ് ജീവനക്കാർ കാണിക്കുന്ന ക്രൂരത വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അതിരുകടക്കുന്നു. കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ വഴിയാധാരമാക്കുന്ന സംഭവം പതിവായതോടെ, കഴിഞ്ഞദിവസം വിദ്യാർഥികളും രക്ഷിതാക്കളും വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിനൽകി.
തൃശൂർ, തിരൂർ ഭാഗങ്ങളിലെ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളോടാണ് രാവിലെ 7.30നും 8.20 നും ഇടയിലുള്ള സമയത്ത് ബസ് ജീവനക്കാരുടെ അതിക്രമം. ദിവസങ്ങളായി ഈ ദുരിതം തുടരുകയാണ്. ബസ് വരുമ്പോൾ പിൻവാതിൽ ബലമായി അടച്ചുപിടിച്ചും, പടിയിൽ കയറാൻ അനുവദിക്കാതെ കണ്ടക്ടർമാർ തടഞ്ഞുനിർത്തിയുമാണ് കുട്ടികളെ വലയ്ക്കുന്നത്. കഴിഞ്ഞദിവസം ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടും ബസ് ജീവനക്കാർ കയറ്റാത്തതിനെ തുടർന്ന് 11 വിദ്യാർഥികൾക്കാണ് സ്കൂളിൽ പോകാനാകാതെ വീടുകളിലേക്ക് മടങ്ങേണ്ടിവന്നത്.
മുന്പും വടക്കാഞ്ചേരിയിൽനിന്ന് വിദ്യാർഥികളെ കയറ്റാത്ത വിഷയം വലിയ വാർത്തയാവുകയും സംസ്ഥാനതലത്തിൽതന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. അന്ന് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് ഏതാനും ദിവസം മാന്യമായി പെരുമാറിയ ജീവനക്കാർ, വീണ്ടും പഴയ തന്നിഷ്ടത്തിലേക്ക് മടങ്ങുകയായിരുന്നു.
നിയമം കാറ്റിൽപ്പറത്തുന്ന ബസുകളുടെ വ്യക്തമായ വിവരങ്ങൾ അടക്കമാണ് രക്ഷിതാക്കളും വിദ്യാർഥികളും പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിലെത്തിയ ഉദ്യോഗസ്ഥർ ബസ് ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി. കുട്ടികളോട് വിവേചനം കാട്ടിയാൽ വിട്ടുവീഴ്ചയില്ലാതെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികളിലേക്ക് കടക്കുമെന്ന് എഎംവിഐമാരായ ഷീബ, സെന്തിൽ എന്നിവർ വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews Bus