ക്ഷേത്രം കനാൽ റോഡിന്റെ വശം ഇടിഞ്ഞുതാഴ്ന്ന നിലയിൽ.
അടൂർ: കനാൽ വശമിടിഞ്ഞുവീണ് രണ്ടര മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. ജൂൺമാസത്തിലാണ് ഏഴംകുളം ജംഗ്ഷനു സമീപം കെഐപി കനാലിന്റെ ഭിത്തി ഇടിഞ്ഞു താഴ്ന്നത്. കെപി റോഡിൽനിന്ന് ഉടയാൻമുറ്റം ക്ഷേത്രത്തിലേക്കുള്ള പാതയോടു ചേർന്നാണിത്.
റോഡിനോടു ചേർന്നുള്ള കനാലിന്റെ കെട്ടും കോൺക്രീറ്റും ഇടിഞ്ഞ് കനാലിലേക്ക് വീണു. ഇതോടൊപ്പം കനാലിനോടു ചേർന്നുനിന്ന ഇലകട്രിക് പോസ്റ്റും താഴേക്കു പോയിരുന്നു. ഇത് പിന്നീട് മാറ്റി സ്ഥാപിച്ചു.
എന്നാൽ വശം ഇടിഞ്ഞത് ശരിയാക്കാൻ ഇതേവരെയും നടപടികൾ ഉണ്ടായിട്ടില്ല. അപകടസൂചന നൽകാൻ ചരട് വലിച്ചു കെട്ടിയിട്ടുണ്ട്. ഇടിഞ്ഞുവീണ കോൺക്രീറ്റ് ഭാഗം കനാലിന്റെ ഒഴുക്കിനെ തടസപ്പെടു ത്തുന്നുമുണ്ട്.
കനത്ത മഴയിലെ ഒഴുക്കിൽ വലിയ രീതിയിൽ മാലിന്യവും ഇവിടെ അടിഞ്ഞു കൂടിയിട്ടുണ്ട്. കോൺക്രീറ്റ് പോയതോടെ കനാൽ വശം കൂടുതൽ ഇടിയാൻ സാധ്യത ഏറെയാണ്. കനാൽ ഇടിഞ്ഞ ശേഷം കെഐപിയിൽനിന്നുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഏഴംകുളത്ത് ഒട്ടേറെ ഇടങ്ങളിൽ കനാൽ വശങ്ങൾ പൊളിഞ്ഞ് മണ്ണിടിച്ചിലുണ്ട്. ഈ ഭാഗങ്ങളിലെല്ലാം എത്രയും വേഗം നവീകരണം ആവശ്യമാണെന്ന് നാട്ടുകാർ പറഞ്ഞു.