നെല്ലാറച്ചാലിലെ പുഴമീന്‍ വില്പനകേന്ദ്രം.
മേപ്പാടി: മത്സ്യ സമൃദ്ധിയില്‍ കാരാപ്പുഴ റിസര്‍വോയര്‍. കട്ല, ചെമ്പല്ലി, കരിമീന്‍, വരാല്... ഇങ്ങനെ നീളുകയാണ് റിസര്വോയറിലില്നിന്നു ലഭ്യമായ മത്സ്യ ഇനങ്ങളുടെ നിര. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെയാണ് ഓരോ വര്‍ഷവും റിസര്‍വോയറില്‍ നിക്ഷേപിക്കുന്നത്.
മത്സ്യ ബന്ധനം നടത്തുന്നതിന് പട്ടികവര്‍ഗക്കാര്‍ അംഗങ്ങളായ സഹകരണ സംഘവും നെല്ലറച്ചാല്‍ കേന്ദ്രമാക്കി 2012 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂട്ടിലെ മത്സ്യക്കൃഷിയും റിസര്‍വോയറിലുണ്ട്. നൂറില്‍പരം അംഗങ്ങളുള്ള സഹകരണ സംഘത്തിലെ 50 ഓളം പേര് നിത്യേന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരാണ്. ദിവസവും രാവിലെ ആറ് മുതല്‍ ഒമ്പത് വരെ നെല്ലാറച്ചാലില്‍ മത്സ്യവില്പനയുണ്ട്. കിലോഗ്രാമിന് 150 രൂപ നിരക്കില്‍ തിലോപ്പിയ, വരാല് എന്നിവയും 200 രൂപയ്ക്ക് കട്ല, ചെമ്പല്ലി, ആരല്‍, വാള എന്നിവയും 300 രൂപയ്ക്ക് കരിമീനും ലഭിക്കും.
ആവശ്യക്കാര്‍ക്ക് മത്സ്യംവെട്ടി പാകപ്പെടുത്തി നല്‍കും. റിസര്‍വോയറില്‍ സ്വാഭാവികമായി വളരുന്ന മത്സ്യത്തിനാണ് വില്പന കേന്ദ്രത്തില്‍ ഡിമാന്റ്. തീറ്റ കൊടുത്ത് കൂട്ടില്‍ വളര്‍ത്തുന്ന മത്സ്യങ്ങളോട് ആളുകള്‍ക്ക് പ്രിയം കുറവാണ്. മത്സൃബന്ധനത്തിന് പോകുന്നവര്‍ക്ക് കുട്ടത്തോണിയും വലയും ഫിഷറീസ് വകുപ്പാണ് നല്‍കുന്നത്. മത്സ്യം വിറ്റുവരവിന്റെ 80 ശതമാനം മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് ലഭിക്കും. നെല്ലാറച്ചാലിലും സമീപങ്ങളിലും ചില്ലറ കൃഷിയും കാലിവളര്‍ത്തലും കൂലിപ്പണിയുമൊക്കെയായി കഴിഞ്ഞിരുന്ന ഏതാനും കുടുംബങ്ങള്‍ മത്സ്യബന്ധനത്തിലൂടെ സ്ഥിരവരുമാനമുള്ളവരായി മാറിയിട്ടുണ്ട്. ഇവരുടെ സഹകരണ സംഘത്തിന് ഇപ്പോള്‍ 15 ലക്ഷത്തോളം രൂപ ബാങ്ക് നിക്ഷേപമുണ്ട്.