അമ്പലപ്പുഴ: ജി. സുധാകരനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി. സുധാകരൻ ഇനിയും ഇതിനപ്പുറം പറയും, താൻ പൂർണമായും യുഡിഎഫ് ക്യാമ്പിന്റെ ആളാണെന്ന് ബോധ്യപ്പെടുത്താനാണു ശ്രമമെന്നും മുഖ്യമന്ത്രി ഹരിപ്പാട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സുധാകരൻ ബിജെപിയുടെയും സ്ഥാനാർഥിയാണ്. ജി. സുധാകരൻ ഇനിയും ഇതിനപ്പുറം പറയും. കാരണം സുധാകരൻ എത്തപ്പെട്ട ക്യാമ്പ് അതാണ്.
കൂറ് അവിടെയാണെന്ന് തെളിയിക്കാനാണ് സുധാകരൻ ഇപ്പോൾ പല കാര്യങ്ങളും പറയുന്നത്. യുഡിഎഫ് ക്യാമ്പിൽനിന്ന് പിന്തുണ ലഭിക്കണമെങ്കിൽ ആ ക്യാമ്പിന്റെ ആളാണെന്ന് പൂർണമായി വരുത്തണം. കോൺഗ്രസിന്റെ തൊപ്പിയാണ് ജി. സുധാകരൻ എടുത്ത് തലയിലിട്ടത്.
കോൺഗ്രസിനെ നല്ല രീതിയിൽ തൃപ്തിപ്പെടുത്താനാണ് സുധാകരൻ ശ്രമിക്കുന്നത്. താൻ പഴയ ആളല്ല പുതിയ ആളാണെന്ന് വരുത്തിത്തീർക്കാൻ പഴയതിനെയെല്ലാം തള്ളിപ്പറയുന്നു. തന്റെ ഭൂതകാലം ഇപ്പോൾ കൂട്ടുകൂടിയവർക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്.
അതുകൊണ്ടാണ് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നത്. തനിക്ക് സിപിഎമ്മിൽനിന്ന് 15,000 വോട്ട് വരുമെന്ന് ജി. സുധാകരൻ കോൺഗ്രസ് നേതാക്കളോട് ആദ്യഘട്ടത്തിൽ ആലോചന നടത്തിയപ്പോൾ പറഞ്ഞതായിരിക്കും. അമ്പലപ്പുഴ ഇത്തവണ എൽഡി എഫിനൊപ്പം നിൽക്കും.
ജി. സുധാകരനെ ജി. സുധാകരനാക്കിയത് പാർട്ടിയാണ്. കൃഷ്ണപിള്ള സ്മാരകം ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരായ ജി. സുധാകരന്റെ ആരോപണവും യുഡി എഫിനെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. മറ്റാരും ഇവിടെ വളരേണ്ട എന്ന നിലപാടാണ് ജി. സുധാകരൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.