സുൽത്താൻ ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയപ്പാർട്ടികൾ തയാറാകണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ഫൊറോന സമിതി ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിലും ആനുകൂല്യങ്ങളിലും ക്രൈസ്തവ സമൂഹം നിരന്തരം അവഗണിക്കപ്പെടുകയാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
അവഗണന തുടർന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ പ്രതികരിക്കാൻ ക്രൈസ്തവർ നിർബന്ധിതമാകും. കത്തോലിക്ക കോണ്ഗ്രസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും അകൽച്ചയില്ല. സ്ഥാനാർഥി നിർണയത്തിൽ ക്രൈസ്തവ സമൂഹത്തിനും സംഘടനയ്ക്കുമുള്ള സ്ഥാനം പ്രതിഫലിക്കണം. അതിനനുസരിച്ച് സമൂഹത്തിന്റെയും സമുദായത്തിന്റെയും അവകാശസംരക്ഷണത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഏത് വ്യക്തിയെയും സംഘടന പിന്തുണയ്ക്കും.
പ്രാദേശിക പ്രശ്നങ്ങൾക്ക് കാലാനുസൃത തീരുമാനങ്ങൾ സത്വരമായി എടുക്കാൻ കഴിയുന്ന പ്രതിബദ്ധതയുള്ള നേതാക്കൻമാരാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ എത്തേണ്ടത്. രൂക്ഷമാകുന്ന വന്യമൃഗശല്യത്തിനും വ്യാപകമാകുന്ന കൃഷിനാശത്തിനുംഏതിരേയുള്ള പൊതുജനത്തിന്റെ നിലവിളി കേൾക്കാൻ ആരുമില്ല.
മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ പോലും നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് വിഭിന്ന അഭിപ്രായമാണ്. ഈ സാഹചര്യത്തിന് മാറ്റം വരണം. ഇതിനുള്ള വിലയിരുത്തലാകണം അടുത്ത തെരഞ്ഞെടുപ്പ്. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായ സാമൂഹിക നൻമ എന്ന ലക്ഷ്യം മുൻനിർത്തിയാണ് കത്തോലിക്ക കോണ്ഗ്രസ് പൊരുതുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ, സെക്രട്ടറി തോമസ് പട്ടമന, വൈസ് പ്രസിഡന്റ് സാജു പുലിക്കോട്ടിൽ, ഫൊറോന സെക്രട്ടറി ചാൾസ് വടാശേരി, ട്രഷറർ ജോഷി കാരക്കുന്നേൽ, ജേക്കബ് ബത്തേരി, ആന്റണി പള്ളിക്കാത്തൊട്ടി, ജോയി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.