പ്രതീകാത്മക ചിത്രം
തുറവൂർ: പള്ളിവികാരിയെ മയക്കുമരുന്ന് സംഘം ആക്രമിച്ചതായി പരാതി. അന്ധകാരനഴി പാട്ടം സെന്റ് മേരീസ് പള്ളി വികാരി ഫാ. ഫെർണാണ്ടസിനിനെയാണ് കഴിഞ്ഞദിവസം ഒരുസംഘം പള്ളിമേടയിൽ കയറി ആക്രമിച്ചത്.
കുറച്ചുനാളുകളായി പള്ളിയുടെയും മേടയുടെയും പരിസരങ്ങളിലിരുന്ന് ഒരു സംഘം മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം മേടയുടെ മുൻവശത്തിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതതു കണ്ട്, നാട്ടുകാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് വികാരി 112 ലേക്ക് വിളിക്കുകയും പോലീസെത്തി ഇവരെ തുരത്തുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തുനിന്ന് പോയ ശേഷം ഇവർ സംഘംചേർന്ന് പള്ളിമേടയിൽ വരികയും അടച്ചിട്ട പള്ളിമേടയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി ഫാ. ഫെർണാണ്ടസിനെ ആക്രമിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വികാരിയെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിവികാരിയുടെ മൊഴിയിൽ കുത്തിയതോട് പോലീസ് കേസെടുത്തതിനെത്തുടർന്ന് വെള്ളിയാഴ്ച പള്ളി കൈക്കാരനായ വർഗീസിന്റെ വീടുകയറി ഏഴംഗസംഘം ആക്രമിച്ചു. വർഗീസിനെയും ഭാര്യയെയും അമ്മയെയും അച്ഛനെയും കുട്ടികളെയും അതിക്രൂരമായി മർദിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് കെഎസ്ഇബി ജീവനക്കാരനായ മാർട്ടിനെ ഇന്നലെ അറസ്റ്റ് ചെയ്തു .
കുറച്ചു നാളുകളായി പള്ളിവികാരിക്കു നേരേ മയക്കുമരുന്ന് സംഘത്തിന്റെ ഭീഷണി നിലനിൽക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. പ്രദേശം സന്ധ്യകഴിഞ്ഞാൽ മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലാണ്. മുമ്പ് പല തവണ ഈ സംഘം വികാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു. അക്രമികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സമാധാന ജീവിതം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News Church priest injured attack