അമ്പലപ്പുഴ: സ്വകാര്യവ്യക്തി നീരൊഴുക്ക് തടസപ്പെടുത്തിയതുമൂലം പ്രദേശവും വീടുകളും വെള്ളക്കെട്ടിലാകാൻ ഇടയാക്കിയെന്ന നാട്ടുകാരുടെ പരാതിയിൽ പരിശോധിക്കാനെത്തിയ പഞ്ചായത്ത് അംഗങ്ങളെയും സെക്രട്ടറിയെയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യ്തതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ പഴനിലം ഭാഗത്തെ നാൽപ്പതോളം വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയും പ്രദേശം സന്ദർശിച്ചത്.
സ്വകാര്യവ്യക്തി തോട് നികത്തി പകരം പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കാലപ്പഴക്കം മൂലം പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
തുടർന്നാണ് നാട്ടുകാർ പുന്നപ്രതെക്ക് പഞ്ചായത്തിൽ പരാതിനൽകിയത്. പഞ്ചായത്ത് അംഗങ്ങളെയും സെക്രട്ടറിയേയും അസഭ്യം പറയുകുയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കാട്ടി സ്വകാര്യവ്യക്തിക്കെതിരെ പുന്നപ്ര പോലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസും വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസും പറഞ്ഞു.