നെടുമങ്ങാട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനരഹിതർക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതികളിൽ വ്യാപക ക്രമക്കേടെന്നു പരാതി.
നെടുമങ്ങാട് നഗരസഭ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജനയും ലൈഫ് മിഷനും സംയോജിപ്പിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അർഹതപ്പെട്ടവരിൽനിന്നു തെന്നിമാറി അനർഹരുടെ കൈകളിലെത്തിയിരിക്കുന്നത്. സർക്കാർ സഹായത്തോടെ നിർമിക്കുന്ന വീടുകൾ പലതും പിന്നീട് വലിയ ഇരുനില കെട്ടിടങ്ങളാക്കി മാറ്റി ഉപയോഗിക്കുകയും വാടകയ്ക്കു നൽകുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നടക്കുന്നത്. ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്ന ഘട്ടത്തിൽത്തന്നെ വൻ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം.
അർഹതാമാനദണ്ഡങ്ങൾ നോക്കുകുത്തിയാക്കി രാഷ്ട്രീയ താൽപര്യങ്ങൾക്കും സ്വാധീനത്തിനും മുൻഗണന നൽകുന്നത് യഥാർഥ അപേക്ഷകരെ പുറംതള്ളാൻ ഇടയാക്കുന്നു. സാമ്പത്തിക ഭദ്രതയുള്ളവരും ഇതിനകം തന്നെ വീടുകളുള്ളവരുമായ പലരും പദ്ധതിയുടെ ഭാഗമായി മാറി വലിയ ഇരുനില വീടുകൾ വരെ പടുത്തുയർത്തിക്കഴിഞ്ഞെന്നും ആരോപണമുണ്ട്.
സർക്കാർ ധനസഹായത്തോടെ നിർമിക്കുന്ന ഇത്തരം വീടുകളിൽ പദ്ധതിയുടെ ഔദ്യോഗിക ലോഗോയോ എംബ്ലമോ പ്രദർശിപ്പിക്കണമെന്നു കർശന നിർദേശങ്ങൾ നിലവിലുണ്ട്. എന്നാൽ പലരും ഇതു പാലിക്കാൻ തയാറാകുന്നില്ല. വീടുകൾ വാടകയ്ക്കു നൽകുന്നതും ചട്ടങ്ങൾ ലംഘിക്കുന്നതും തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു കാര്യമായ പരിശോധനകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കർശനമായ സാമൂഹിക പരിശോധനയും സമഗ്രമായ അന്വേഷണവും അടിയന്തരമായി നടത്തേണ്ടതുണ്ട്. ചട്ടങ്ങൾ ലംഘിച്ച് വീടുകൾ വാടകയ്ക്കു നൽകുന്നവർക്കെതിരെയും അനർഹമായി ആനുകൂല്യം കൈപ്പറ്റിയവർക്കെതിരെയും കർശനമായ നിയമനടപടികൾക്കും തയാറാകണം.
Tags : Nattuvishesham Districtnews Deepikanews Complaint