വൈപ്പിൻ: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പാചകവാതകത്തിനു ക്ഷാമം നേരിട്ടതോടെ മുനമ്പം - മുരുക്കുംപാടം മത്സ്യബന്ധന മേഖല ഭാഗികമായി സ്തംഭിച്ചു. 70 ശതമാനത്തോളം ബോട്ടുകളും തീരത്ത് കെട്ടിയിരിക്കുകയാണ്. പുലർച്ചെ പോയി വൈകുന്നേരത്തോടെ തീരമണയുന്ന ചെറിയ ബോട്ടുകളും പാചകവാതകം സ്റ്റോക്കുള്ള ഏതാനും വലിയ ബോട്ടുകളും മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്നത്.
പാചകവാതകം തീരുന്ന മുറയ്ക്ക് ഈ വലിയ ബോട്ടുകളും തീരത്ത് കെട്ടും. ചെറിയ ബോട്ടിലെ തൊഴിലാളികൾ ആകട്ടെ വീട്ടിൽ നിന്ന് ഭക്ഷണപ്പൊതിയുമായി എത്തിയാണ് കടലിലേക്ക് പോകുന്നത്.
മുൻകാലങ്ങളിൽ മത്സ്യബന്ധന ബോട്ടുകളിൽ ഭക്ഷണം പാകം ചെയ്യാൻ മണ്ണെണ്ണ സ്റ്റൗവ് ആയിരുന്നു ഉപയോഗിച്ചിരുന്നത് . എന്നാൽ പിൽക്കാലത്ത് പാചകവാതകം വ്യാപകമായതും മണ്ണെണ്ണ ലഭിക്കാതെവന്നതോടുംകൂടെയാണ് ബോട്ടുകൾ പാചകവാതകത്തിലേക്ക് തിരിഞ്ഞത്. പാചകവാതകം കിട്ടാതെ വന്നതോടെ മത്സ്യ മേഖലയിലെ മിക്ക ഹോട്ടലുകളും പൂട്ടി. പ്രതിസന്ധി മൂർച്ഛിച്ചതോടെ മത്സ്യ മേഖലയിലുള്ള അതിഥി തൊഴിലാളികളും സ്ഥലംവിട്ടു തുടങ്ങി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുബന്ധ മേഖലകളും സ്തംഭിക്കുമെന്നാണ് മത്സ്യമേഖലയിലുള്ളവർ പറയുന്നത്. ഈ സാഹചര്യത്തിൽ മത്സ്യ മേഖലയിലേക്ക് പ്രത്യേകം ക്വാട്ട അനുവദിച്ച് പാചകവാതകം എത്തിക്കണമെന്ന് മുനമ്പം ഫിഷിംഗ് ബോട്ട് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ് ജനറൽ സെക്രട്ടറി ഷെബിർ ബാവ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
Tags : nattu vishesham Cooking gas shortage