കാക്കാഴം പാടശേഖരത്ത് കഴിഞ്ഞ രാത്രിയിൽ ശക്തമായ മഴയിൽ മട വീണപ്പോൾ.
അമ്പലപ്പുഴ: കരാറുകാരന്റെ അനാസ്ഥമൂലം പാടശേഖരത്തിന്റെ കൽക്കെട്ടു നിർമാണം കൃത്യമായി പൂർത്തിയാക്കിയില്ല. മട വീണ് കൃഷി നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 150 ഏക്കറുള്ള കാക്കാഴം പാടശേഖരത്താണ് കഴിഞ്ഞ രാത്രിയിൽ ശക്തമായ മഴയിൽ മടവീണത്. 85 കർഷകരാണ് ഇവിടെയുള്ളത്. 50 ലക്ഷം രൂപയാണ് പാടശേഖരത്തിന്റെ കൽക്കെട്ട് നിർമാണത്തിനായി അനുവദിച്ചത്.
ഫെബ്രുവരിയിലാണ് കൽക്കെട്ട് നിർമാണമാരംഭിച്ചത്. കാലവർഷാരംഭത്തിന് മുൻപുതന്നെ കൽക്കെട്ട് നിർമാണം പൂർത്തിയാക്കണമെന്ന് പാടശേഖരസമിതിയും കർഷകരും കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലുണ്ടായിരുന്ന കൽക്കെട്ട് പൊളിച്ചെങ്കിലും അഞ്ചു മാസം പിന്നിട്ടിട്ടും കൽക്കെട്ട് നിർമാണം പൂർത്തിയാകാതെ വന്നതോടെയാണ് കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയിൽ കാക്കാഴം തോട് കരകവിഞ്ഞ് വെള്ളം പാടശേഖരത്തേക്ക് കുത്തിയൊലിക്കാൻ തുടങ്ങിയത്. ഇതോടെ ഇവിടത്തെ റോഡും തകർന്നു. മൂന്നു ദിവസം മുൻപ് വിതച്ച വിത്ത് വെള്ളം കയറി നശിച്ചു.
വിത്ത് കൃഷിഭവനിൽനിന്ന് സൗജന്യമായാണ് ലഭിച്ചതെങ്കിലും വിഷമടിക്കൽ ഉൾപ്പെടെയുള്ള ജോലികൾക്ക് ഏക്കറിന് പതിനായിരത്തിലധികം രൂപ തങ്ങൾക്ക് ചെലവായതായി കർഷകർ പറയുന്നു. മഴ ശക്തമായി തുടരുന്നതിനാൽ മോട്ടോറുപയോഗിച്ച് വെള്ളം വറ്റിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ പാടശേഖരത്തിന്റെ കരകളിലുള്ള 30ലധികം വീടുകളിലും വെള്ളം കയറി. 450 മീറ്റർ നീളമുള്ള കൽക്കെട്ടിന്റെ 150 മീറ്റർ ഭാഗം മാത്രമാണ് കഴിഞ്ഞ അഞ്ചു മാസത്തിനിടെ നിർമിച്ചത്. കരാറുകാരന്റെ അനാസ്ഥമൂലം കൃഷിനശിക്കുകയും കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരിക്കുകയുമാണ്. ഇനി കൃഷി ചെയ്യാൻ വിത്തും കിട്ടാത്ത സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ തങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Tags : Nattuvishesham District news