കുറവൻ-കുറത്തി ശില്പം.
നെടുങ്കണ്ടം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേടിന്റെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) അനുവദിച്ച പദ്ധതികളുടെയും ചെലവഴിച്ച തുകയുടെയും കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നു. രാമക്കൽമേടിലെ കുറവൻ-കുറത്തി ഇരട്ട ശില്പത്തിന് കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിലാണ് ഡിടിപിസിയുടെ പ്രവർത്തനങ്ങളും ഫണ്ട് വിനിയോഗവും സംബന്ധിച്ച് സംശയങ്ങൾ ഉയരുന്നത്.
2024ൽ ശില്പത്തിൽ പായൽ കയറി നിറം മങ്ങുകയും വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശില്പത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എംപാനൽ ഏജൻസികളോട് എസ്റ്റിമേറ്റ് സമർപ്പിക്കാൻ ഡിടിപിസി ആവശ്യപ്പെട്ടതായും അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനായി ഒന്നേകാൽ കോടി രൂപ അനുവദിച്ചതായും പറയപ്പെടുന്നു. എന്നാൽ, കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.
രാമക്കൽമേട് ഡിടിപിസിയുടെ അധീനതയിലുള്ള പ്രധാന ടൂറിസം കേന്ദ്രമാണ്. കുറവൻ–കുറത്തി ശില്പം, വേഴാമ്പൽ ശില്പം, കുട്ടികളുടെ പാർക്ക്, വ്യൂ പോയിന്റ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.
വർഷങ്ങളായി പരിപാലനം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കുറവൻ-കുറത്തി ശില്പത്തിൽ വിള്ളലുകളും കോൺക്രീറ്റ് അടർന്നുപോകലും ഉണ്ടായിട്ടും സമഗ്രമായ നവീകരണം നടത്തിയിട്ടില്ല.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാമക്കൽമേടിനായി ഡിടിപിസി എത്ര രൂപ അനുവദിച്ചു, ഏത് പദ്ധതികൾക്കാണ് തുക അനുവദിച്ചത്, ഓരോ പദ്ധതിക്കും എത്ര തുക ചെലവഴിച്ചു, പൂർത്തിയാകാത്ത പദ്ധതികൾ ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം.
അനുവദിച്ച തുകയും യഥാർഥ ചെലവും സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നതിനൊപ്പം പദ്ധതികളുടെ നിലവിലെ സ്ഥിതിയും പരിശോധിക്കണമെന്നും ആവശ്യമുണ്ട്. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളും പ്രധാന ആകർഷണങ്ങളും സുരക്ഷിതമായി പരിപാലിക്കേണ്ടത് അനിവാര്യമാണെന്നും നാട്ടുകാർ പറയുന്നു.
Tags : Nattuvishesham DistrictNews DeepikaNews