അടൂർ ജനറൽ ആശുപത്രിയിലെ ഡയഗ്നോസ്റ്റിക് ബ്ലോക്ക്.
അടൂർ: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അടൂർ ജനറൽ ആശുപത്രിയിലെ ഡയഗ്നോസ്റ്റിക് ബ്ലോക്ക് തുറന്നുകൊടുക്കാനായിട്ടില്ല. ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ കെട്ടിടനിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. തെരഞ്ഞെടുപ്പ് അടുത്തതോടെ അടിയന്തരമായി ഉദ്ഘാടനം നടത്തിയെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതേവരെ ഒരുക്കിയിട്ടില്ലെന്നാണ് പരാതി.
ഡയഗ്നോസ്റ്റിക് ബ്ലോക്കിൽ പരിശോധനാ ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ സ്ഥാപിച്ചിട്ടില്ല. കൂടാതെ ഫയർ സേഫ്റ്റിക്കുള്ള എൻഒസിയും ലഭിച്ചിട്ടില്ല. കെട്ടിടത്തിനുള്ളിലെ ചില നിർമാണപ്രവർത്തനങ്ങളും ഇപ്പോഴും ബാക്കിയുണ്ട്.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്കിംഗ് ഏരിയയും ഒന്നാം നിലയിൽ ദന്തൽ ഒപി, പിപി യൂണിറ്റ്, ലാബ്, എക്സ്-റേ യൂണിറ്റ്, ഐസിടിസി യൂണിറ്റ് എന്നിവയും ക്രമീകരിക്കാനാണ് പദ്ധതി. രണ്ടാം നിലയിൽ മെഡിക്കൽ റിക്കാർഡ്സ് വിഭാഗം, ലൈബ്രറി, ബ്ലഡ് സ്റ്റോറേജ് ഏരിയ, അഡോളസന്റ് ക്ലിനിക് എന്നിവ പ്രവർത്തിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ആവശ്യമായ സജ്ജീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കി ഡയഗ്നോസ്റ്റിക് ബ്ലോക്ക് പ്രവർത്തനക്ഷമമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.