കോഴിക്കോട്: കോഴിക്കോട് ഗവ മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി പ്രവർത്തിക്കുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിന്റെ (എംസിഎച്ച് യൂണിറ്റ്) സമഗ്ര വികസനത്തിന് ഉടൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും പൊതുജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ചികിത്സ ലഭ്യമാകുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തുമെന്നും മന്ത്രി കെ. മുരളീധരൻ.
വികസന സാധ്യതകൾ നേരിട്ടറിയാൻ ആശുപത്രി സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഏകദേശം 50 കോടിയുടെ വികസന പ്രവൃത്തികൾക്കുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കുന്നതെന്നും എത്രയും വേഗം ഇത് തയാറാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിഎസ്ആർ ഫണ്ടുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി മൂന്ന് വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ആവശ്യമായ കെട്ടിട സൗകര്യങ്ങളായാൽ തുടർപ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാണ്. സർക്കാർ ആശുപത്രികളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് നയം. രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സിഎസ്ആർ ഫണ്ടുകൾ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ എം.എ. റസാഖ് എംഎൽഎഅധ്യക്ഷനായി. കോഴിക്കോട് മെഡിക്കൽ കോളജിലെ തിരക്ക് കുറക്കുന്നതിനും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പതിനാലോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനും ചെറൂപ്പ ആശുപത്രിയുടെ വികസനം സഹായകമാവുമെന്ന് എംഎൽഎ പറഞ്ഞു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് വിശിഷ്ടാതിഥിയായിരുന്നു.
Tags : Local News Nattuvishesham Kozhikode