ദേശീയപാതക്കരികില്‍ മീത്തലെ മുക്കാളിയില്‍ മണ്ണിടിഞ്ഞ നിലയില്‍.
വടകര: കനത്ത മഴയെ തുടര്‍ന്ന് മീത്തലെ മുക്കാളിയില്‍ ദേശീയപാതക്കരികില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞു. ദേശീയപാതയുടെ കിഴക്കുഭാഗത്താണ് ഇന്നലെ രാവിലെ മണ്ണിടിഞ്ഞത്. പുതുതായി നിര്‍മാണം നടക്കുന്ന വടക്കേ പുനത്തില്‍ അഭിലാഷിന്റെ വീടിന്റെ അടുത്തുവരെ മണ്ണിടിഞ്ഞിരിക്കുകയാണ്.
വികസന പ്രവൃത്തി നടക്കുന്ന ദേശീയപാതയോട് ചേര്‍ന്ന് സുരക്ഷാഭിത്തി പണിയാന്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് ഈ പരിസരം അപകടമേഖലയായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്ത മഴയില്‍ ഇന്ന് കല്ലും മണ്ണും വന്‍തോതില്‍ താഴേക്കു പതിച്ചു. കനത്ത മഴ തുടരുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇപ്പോഴത്തെ അവസ്ഥ റോഡ് ഗതാഗതത്തെ ബാധിച്ചില്ലെങ്കിലും സുരക്ഷ അനിവാര്യമാണെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയിലെ സോയില്‍ നെയിലിംഗ് ഭിത്തി തകര്‍ന്ന പ്രദേശമാണിവിടം. ഇതിനു പകരം കോണ്‍ക്രീറ്റ് മതില് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സമീപം വന്‍തോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. സംഭവമറിഞ്ഞ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, ആര്‍ഡിഒ കെ.കെ.പ്രസീല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വീടിനു മുകളിൽ പുളി മരം വീണു
കൊയിലാണ്ടി: മൂടാടി പാലക്കുളങ്ങര ഗോഖലെ സ്കൂളിന് സമീപം വീടിനു മുകളിൽ വൻ പുളി മരം കടപുഴകി വീണ് വീടു തകർന്നു.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മണലോടിക്കുനി ബഷീറിന്റെ വീടിനു മുകളിൽ പുളിമരം കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയും സ്ലാബും വാട്ടർടാങ്ക് ഉൾപ്പെടെ തകർന്നു. വില്ലേജ് ഓഫീസര്‍ക്ക് പരാതി നൽകി .
മണ്ണിടിഞ്ഞ് വീണു
കോടഞ്ചേരി:മുണ്ടൂർ ഏഴാം വാര്‍ഡില്‍ താമസിക്കുന്ന മുതുകുറ്റിയിൽ ജോസിന്റെ വീടിന്റെ പുറകിലേക്ക് കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് രാത്രി പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു.
വീട് തകർന്നു
കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണ് വീടിന് കേട്പാടുകൾ സംഭവിച്ചു.
കുറുവങ്ങാട് എടക്കണ്ടിയിൽ സാരംഗിയിൽ സുന്ദരന്റെ വീടിന് പിൻഭാഗത്തെ തെങ്ങാണ് മുറിഞ്ഞ് വീണത്. പുലർച്ചെ നാലോടെയാണ് അപകടം. വീടിന്റെ മുകൾ നിലയിലെ കിടപ്പ് മുറിയുടെ കോൺക്രീറ്റിനും തൊട്ടടുത്ത തേങ്ങാക്കൂടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Kozhikode