റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയ ജെസിബിയും മണ്ണ് കടത്തിയ ടിപ്പർ ലോറിയും.
നിലമ്പൂർ: കനത്ത മഴയിലും മണ്ണ് മാഫിയാ സംഘം സജീവം. മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറിയും മണ്ണിടിക്കുകയായിരുന്ന ജെസിബിയും റവന്യു അധികൃതർ പിടിച്ചെടുത്തു. മഴയുടെ മറവിൽ മണ്ണ് കടത്തുന്നുവെന്ന വിവരം ലഭിച്ചതോടെ മന്പാട് വില്ലേജ് ഓഫീസർ ബി.സി. ബിജുവിന്റെയും വിഎഫ്എ അബ്ദുൾഖാദർ എന്നിവരുടെ നേതൃത്വത്തിലാണ് ടിപ്പർ ലോറിയും ജെസിബിയും പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം മന്പാട് തൃക്കൈക്കുത്ത് പുല്ലോട് വായനശാലയ്ക്ക് സമീപത്തുനിന്നാണ് മണ്ണുമായി വരികയായിരുന്ന ടിപ്പർ ലോറി പിടികൂടിയത്. സംഘത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്പാട് - വണ്ടൂർ വില്ലേജ് അതിർത്തിയിൽ വണ്ടൂർ വില്ലേജ് പരിധിയിലുള്ള സ്ഥലത്തുനിന്ന് അനുമതിയില്ലാതെ മണ്ണിടിക്കുകയായിരുന്ന ജെസിബി റവന്യു ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
രണ്ട് വാഹനങ്ങളും നിലന്പൂർ താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റിയിട്ടുണ്ട്.
മഴയുടെ മറവിലും മണ്ണ് മാഫിയ സംഘം മേഖലയിൽ സജീവമാണ്. ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് മലവാരത്തിൽ എട്ടാം ബ്ലോക്കിലും കുന്നിടിച്ച് റോഡ് നിർമാണം നടക്കുന്നുണ്ട്. പുള്ളിപ്പാടം വില്ലേജ് പരിധിയിൽ ഉൾപ്പെട്ട സ്ഥലമാണിത്.
അനധികൃത കുന്നിടിക്കലിനും റോഡ് നിർമാണത്തിനുമെതിരേ ജനങ്ങൾ പരാതി നൽകിയിട്ടും പുള്ളിപ്പാടം വില്ലേജ് അധികൃതർ മൗനം തുടരുകയാണ്. നിലന്പൂർ താലൂക്ക് പരിധിയിൽ മണ്ണ് മാഫിയ സംഘം സജീവമാണ്.
Tags : Local News Nattuvishesham Malappuram