കൊല്ലം : ശാസ്താംകോട്ട പ്രദേശങ്ങളിൽ അപകടഭീഷണിയുയർത്തി പാതയോരങ്ങളിൽ നിൽക്കുന്ന വലിയവൃക്ഷങ്ങൾ മുറിച്ചുമാറ്റുന്ന നടപടി പൊതുമരാമത്ത് തുടങ്ങി. പൊതുമരാമത്തിനൊടൊപ്പം കെഎസ്ഇബിയും ചില്ലകൾ മുറിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും അപകടകരമായ നിലയിൽനിന്ന ശാസ്താംകോട്ട-ഭരണിക്കാവ് പാതയോരത്ത് ബൈപാസ് തുടങ്ങുന്നഭാഗത്ത് നിന്ന കൂറ്റൻ ഇലവുമരം മുറിച്ചുമാറ്റുന്ന ജോലികൾ തുടങ്ങി. ചുവടും തടിയുടെ ഉള്ളും ദ്രവിച്ച് പൊള്ളയായി നിൽക്കുകയായിരുന്നു. ഇടയ്ക്ക് ശിഖരങ്ങൾ ഒടിഞ്ഞുവീണതും ആശങ്ക ഉയർത്തിയിരുന്നു.
ഏറ്റവും തിരക്കുള്ള പാതയിൽ മരംവീണാലുള്ള ദുരന്തസാധ്യതയാണ് മുറിച്ചുമാറ്റുന്നതിലേക്ക് കടക്കുന്നതിന് പൊതുമരാമത്ത് അധികൃതരെ പ്രേരിപ്പിച്ചത്. ഗതാഗതം നിയന്ത്രിച്ചാണ് വെട്ടിമാറ്റൽ നടക്കുന്നത് ഇന്നലെ പൂർത്തിയായി. ശാസ്താംകോട്ട ബസ് സ്റ്റോപ്പിലെയും പോസ്റ്റ് ഓഫീസിനു സമീപത്തെയും വാകമരങ്ങളുടെ വലിയശിഖരങ്ങൾ താഴേക്കു ചാഞ്ഞ് യാത്രക്കാരുടെ തലയ്ക്കുമീതേ അപകടഭീഷണിയുയർത്തി നിൽക്കുകയാണ്.
അടുത്തിടെയുണ്ടായ കാറ്റിൽ വലിയശിഖരം ഒടിഞ്ഞ് ബസ് സ്റ്റോപ്പിനുമേൽ പതിച്ചതും ആശങ്കയുയർത്തി. ശാസ്താംകോട്ട ജംഗ്ഷനു വടക്ക് പാതയിലേക്ക് നിൽക്കുന്ന വലിയ മാവിന്റെ ശിഖരങ്ങൾ കാറ്റിൽ ഒടിഞ്ഞുവീഴുകയാണ്.
മഴയും കാറ്റുമുള്ള സന്ദർഭങ്ങളിൽ പാതയോരത്തെ വലിയമരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നത് പതിവാണ്. ഇത്തരത്തിൽ അപകടകരമായി നിൽക്കുന്ന ശേഷിക്കുന്ന മരങ്ങളും വെട്ടിമാറ്റിയാൽ മാത്രമേ യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയൂ.
Tags : Local News Nattuvishesham Kollam