കട്ടപ്പന: കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ 2025ലെ ബോധി പുരസ്കാരം എഴുത്തുകാരൻ ഡോ. കെ. ശ്രീകുമാറിന്. മാതൃഭൂമി പ്രസിദ്ധീകരിച്ച ഡോ. കെ. ശ്രീകുമാർ എഴുതിയ "എം.ടി. വാസുദേവൻ നായർ’ എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്കാരത്തിനർഹനാക്കിയത്. ഒന്നര വർഷക്കാലത്തോളം ഇടവേളകളില്ലാതെ എംടിയോടൊപ്പമിരുന്ന് ഡോ. ശ്രീകുമാർ ആ ജീവിതം കടലാസിലേക്ക് പകർത്തുകയായിരുന്നു.
മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്നു മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ. ശ്രീകുമാർ ഇപ്പോൾ തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ കോ-ഓർഡിനേറ്ററും പൂർണ പബ്ലിക്കേഷൻസ് കണ്‍സൾട്ടന്റ് എഡിറ്ററുമാണ്. 230ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നാടോടിവിജ്ഞാനീയം, നാടകപഠനം, ജീവചരിത്രം, ലേഖനപരന്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലുള്ളവയാണ് രചനകൾ. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയുമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ അവസാനവാരത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് പുരസ്കാര നിർണയ സമിതി ചെയർമാൻ കാഞ്ചിയാർ രാജൻ, മോബിൻ മോഹൻ, ജയിംസ് പി. ജോസഫ്, എസ്. പുഷ്പമ്മ, മിനി മോഹനൻ, സിറിൾ ജേക്കബ് എന്നിവർ അറിയിച്ചു.
Tags : nattu vishesham Dr. K. Sreekumar receives Bodhi