രാമങ്കരി: വേനലിൽ കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടം നടത്തുമ്പോൾ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം ദിനം പ്രതി പാഴാകുന്നു. മിത്രക്കരി പള്ളി റോഡിൽ ഹൈസ്ക്കൂളിന് സമീപവും രാമങ്കരി പഞ്ചായത്ത് എസി റോഡിലെ മാമ്പുഴക്കരി ജംഗ്ഷന് സമീപവും, രാമങ്കരി രണ്ടാം വാർഡിൽ ചേന്നാട്ട്ശ്ശേരി ഭാഗം എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലാണ് വെള്ളം ആഴ്ചകളായി പാഴായിക്കൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന് മിത്രക്കരി, മാമ്പുഴക്കരി ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്.
പൈപ്പുകൾ ദിവസങ്ങളായി പൊട്ടിക്കിടക്കുന്നതിനാൽ ഹൗസ് കണക്ഷനുകളിൽ പോലും കലങ്ങിയതും ചെളികലർന്നതുമായ വെള്ളമാണ് ലഭിക്കുന്നത്. അതിനാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും വെള്ളം വിലകൊടുത്തു വാങ്ങിയാലാണ് പിടിച്ചു നില്ക്കാൻ കഴിയുന്നതെന്നും നാട്ടുകാർ പറയുന്നു. സംഭവം പല പ്രാവിശ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി സ്വീകരിക്കാൻ ഇവർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ദിവസവും നൂറ് കണക്കിന് രൂപ കുടിവെള്ളത്തിന് മാത്രമായി കണ്ടെത്തിയാൽ മാത്രമെ കഴിയാൻ സാധിക്കു എന്നതാണ് നിലവിലെ സ്ഥിതി. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.