തളികകല്ല് ഉന്നതിയിലെ വനാതിർത്തിയിൽ തൂക്കുവേലി കൂട്ടിമുട്ടാത്ത വടക്കുഭാഗം.
മംഗലംഡാം: കുടിവെള്ളത്തിനും ഉന്നതിക്കു ചുറ്റുമുള്ള സോളാർ ഫെൻസിംഗ് കൂട്ടിമുട്ടിച്ച് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികകല്ലിലെ ആദിവാസി കുടുംബങ്ങൾ സമരത്തിനിറങ്ങുന്നു.
64 കുടുംബങ്ങൾ കഴിയുന്ന ഉന്നതിക്കു ചുറ്റും 95 ശതമാനത്തിലേറെ ദൂരവും വനാതിർത്തിയിൽ തൂക്കുവേലി ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഉന്നതിയുടെ തെക്ക് വടക്കു ഭാഗത്തായി ഫെൻസിംഗ് കൂട്ടിമുട്ടിക്കാനുണ്ട്. ഇത് 200 മീറ്ററിൽ താഴെ മാത്രമെ ദൂരമുള്ളു. ഈ ഭാഗത്തുകൂടി വേലി സ്ഥാപിച്ചാൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഉന്നതിയിലെത്തുന്നതിന് പരിഹാരമാകുമെന്ന് ഉന്നതിയിൽ വടക്കുഭാഗത്തെ താമസക്കാരനായ രാജപ്രിയൻ പറഞ്ഞു.
വനാതിർത്തിയിൽ ചാലുപോലെയുള്ള താഴ്ന്ന ഭാഗങ്ങളിൽ തൂക്കുവേലി ഉയർന്നു നിൽക്കുന്നതിനാൽ അതിനടിയിലൂടെ വന്യമൃഗങ്ങൾ കടന്നുവരുന്നുണ്ട്. ഇതിന് പരിഹാരം കാണണം. ആനക്കു പുറമെ കരടി, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾ കൂടുതലുള്ള പ്രദേശമാണിത്. സന്ധ്യയായാൽ കടപ്പാറയിൽ നിന്നും തളികകല്ല് ഉന്നതിയിലേക്കുള്ള വഴിയിലും ആനക്കൂട്ടങ്ങളുണ്ടാകും.
അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ഉന്നതിയിലെ വീടുകൾക്കു മുന്നിലൂടെ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം കിട്ടാൻ വഴിയില്ലെന്ന് സ്ത്രീകൾ പറയുന്നു. ഉന്നതിയിൽ നിന്നും നാലും അഞ്ചും കിലോമീറ്റർ ദൂരെ വൻമലയിലെ ഉറവകളിൽ നിന്നും ഹോസു വഴിയാണ് ഓരോ കുടുംബങ്ങളും വീടുകളിൽ വെള്ളം എത്തിക്കുന്നത്. ഈ ഹോസുകൾ ആനകൾ ചവിട്ടി നശിപ്പിക്കും. അതിനാൽ ദിവസവും ഹോസു റിപ്പയർ ചെയ്യാൻ മല കയറി പോകണം.
കഴിഞ്ഞദിവസം അങ്കണവാടി കുട്ടികൾക്കുള്ള വെള്ളത്തിനായി മല കയറി ഹോസ് സ്ഥാപിക്കാൻ പോയ സ്ത്രീകളുടെ സംഘത്തിലെ ഒരാളെ ആന ഓടിച്ച സംഭവമുണ്ടായി. മറ്റുള്ളവർ ബഹളം വച്ചപ്പോൾ ആന പിന്മാറിയത് രക്ഷയായി. നബാർഡിന്റെ കുടിവെള്ള പദ്ധതിയും ഉന്നതിയിൽ ലക്ഷ്യം കണ്ടിട്ടില്ല. ഇതിനാൽ വേനൽ രൂക്ഷമാകുന്നതോടെ കുടുംബങ്ങൾ വെള്ളമുള്ള ഉൾക്കാടുകളിലേക്ക് താമസം മാറുമെന്ന് അങ്കണവാടി വർക്കർ മിനി പറഞ്ഞു.