അഴുക്കുചാൽ നിർമാണത്തിനിടെ പൈപ്പുപൊട്ടിയ നിലയിൽ.
പട്ടാമ്പി: പട്ടാമ്പി ടൗണിൽ റോഡുനവീകരണത്തിന്റെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണത്തിനിടെ പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങി. മേലേ പട്ടാമ്പി അലക്സ് തീയേറ്ററിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അഴുക്കുചാൽ നിർമാണത്തിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പണിക്കിടെയാണ് പുതുതായി സ്ഥാപിച്ച പൈപ്പു പൊട്ടിയത്.
നിള ആശുപത്രിമുതൽ കുളപ്പുള്ളി ഐപിടി കോളജ് വരെയുള്ള പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് മേലെ പട്ടാമ്പിയിൽ അഴുക്കുചാൽ നിർമിക്കുന്നത്.
ഒരാഴ്ചയോളമായി ഇവിടെ പണിതുടങ്ങിയിട്ട്. നിലവിൽ കുടിവെള്ളപ്പൈപ്പുകൾ മാറ്റിസ്ഥാപിച്ച ഭാഗത്താണ് അഴുക്കുചാലും പണിയുന്നത്.
പമ്പിംഗ് നിർത്തിവച്ച് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ പൈപ്പ് നന്നാക്കൽ പ്രവൃത്തികൾ തുടരുകയാണ്. നിർമാണത്തിൽ അശാസ്ത്രീയുണ്ടെന്നു പ്രദേശത്തുകാർ ആരോപിക്കുന്നു. വേണ്ടത്ര ആഴത്തിലല്ല കുടിവെള്ളപ്പൈപ്പുകൾ സ്ഥാപിക്കുന്നതെന്നാണ് പരാതി.
പലയിടങ്ങളിലും വേണ്ടത്ര ആഴത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാത്തതിനാൽ അഴുക്കുചാലിനു തൊട്ടുതാഴെയായിട്ടാണ് പൈപ്പുകൾ വരുന്നതെന്നും ഭാവിയിൽ പൈപ്പ് പൊട്ടിയാൽ ശരിയാക്കാൻ അഴുക്കുചാൽ പൊളിക്കേണ്ട സ്ഥിതിയുണ്ടാവുമെന്നും ഇവർ പറയുന്നു. പൈപ്പ് പൊട്ടിയാൽ മലിനജലം കുടിവെള്ളത്തിൽ കലരാനും ഇടവരുമെന്നും ശാസ്ത്രീയമായി പണികൾ ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.