പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തം ഗങ്ങളും നാട്ടുകാരും ചേർന്ന് വാട്ടർ അഥോറിറ്റി മതിലകം സെ
പെരിഞ്ഞനം: വീണ്ടും വില്ലനായി ദേശീയപാത കരാർ കമ്പനി; പെരിഞ്ഞനം പഞ്ചായത്തിൽ കുടിവെള്ളം മുട്ടിച്ചു. വാട്ടർ അഥോറിറ്റി ഓഫീസിനുമുന്പിൽ പഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടേയും സമരം. തീരദേശപഞ്ചായത്തായ പെരിഞ്ഞനത്തെ 13, 14 എന്നീ വാർഡുകളിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്നുമാസത്തോളമായി. പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് പ്രദേശത്തെ വീട്ടുകാർ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടാണ് കരാർ കമ്പനിയായ ശിവാലയയുടെ ജീവനക്കാരുടെ അശ്രദ്ധയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത്. കുടിവെള്ളം മുടങ്ങിയ തിനെ തുടർന്ന് നാട്ടുകാർ വലിയ ദുരിതത്തിലായിരുന്നു. നിരവധിതവണ പ്രദേശവാ സികൾ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരോടു പ്രശ്നത്തെക്കുറിച്ചു പരാതി ഉന്നയിച്ചെ ങ്കിലും പരിഹരിക്കപ്പെട്ടില്ല. ഇതേത്തുടർന്ന് പെരിഞ്ഞനം പഞ്ചായത്ത് അംഗങ്ങൾ ബന്ധപ്പെട്ട അധികൃതരെ പ്രശ്നപരിഹാരത്തിനുവേണ്ടി സമീച്ചുവെങ്കിലും ഫലം കണ്ടില്ല. ഇതോടെ പ്രതിഷേധം ശക്തമായി.
അങ്ങനെയാണ് പെരിഞ്ഞനം പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും സംയുക്തമായി വാട്ടർ അഥോറിറ്റി മതിലകം സെക് ഷൻ ഓഫീസിനു മുന്നിൽ സമരം നടത്തിയത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുപൊട്ടിയത് ശരിയാക്കേണ്ടത് നിർമാണ കമ്പനിയാണെന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ സമരക്കാരോടു വ്യക്തമാക്കി.
നിർമാണക്കമ്പനിയുടെ കരാറുകാരനുമായി ബന്ധപ്പെട്ട് നാലുദിവസത്തിനുള്ളിൽ പൈപ്പ് ശരിയാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മതിലകം പഞ്ചായത്തിലെ പൂവത്തും കടവ് പ്രദേശത്തും കരാർ കമ്പനിയുടെ അശ്രദ്ധയാൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം ലഭിക്കാത്തതിനാൽ പഞ്ചായത്ത് അംഗം സുനിൽ പി. മേനോന്റെ നേതൃത്വത്തിൽ നാട്ടുകാർ സർവീസ് റോഡ് ഉപരോധിച്ചിരുന്നു. മതിലകം പോലീസ് എത്തി നടത്തിയ ചർച്ചയിലാണ് കരാർകമ്പനി അധികൃതർ പ്രശ്നപരിഹാരത്തിന് അതിവേഗം നടപടി സ്വീകരിച്ചത്.
മതിലകം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഷീബ മുരളി, പെരിഞ്ഞനം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. കരീം, സ്മിത സന്തോഷ്, ടി.എൽ. ഗോപിനാഥൻ, പഞ്ചായത്തംഗങ്ങളായ കെ.സി. രവീന്ദ്രൻ, ഹഷീറ ബഷീർ, ഷംല ഷെഫീഖ്, പ്രീതി സന്ദീപ്, ബിന്ദു ജയൻ എന്നിവർ നേതൃത്വം നൽകി.