കോഴിക്കോട്: ബേപ്പൂർ ബസ് സ്റ്റോപ്പിലേക്കുള്ള പ്രവേശന കവാടത്തിൽ അപകടാവസ്ഥയിലായ കുടുംബശ്രീ ഇ-ഷോപ്പ് യാത്രക്കാർക്ക് ഭീഷണിയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറിക്ക് നോട്ടീസയച്ചു.
ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് കാലപ്പഴക്കത്താൽ തുരുമ്പെടുത്ത് നശിച്ച ഇ-ഷോപ്പുള്ളത്.കാലവർഷത്തിൽ ഇത് യാത്രക്കാരുടെ മേൽ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കനം കുറഞ്ഞ തകിട് ഷീറ്റ് കൊണ്ട് നിർമിച്ച ഷോപ്പിന്റെ അടിഭാഗം പൂർണമായും ദ്രവിച്ചു. ഷോപ്പിന് മുകളിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു.കോർപറേഷൻ മുമ്പ് അനുവദിച്ച 10 ഇ-ഷോപ്പുകളിൽ മാനാഞ്ചിറ ബിഇഎംസ്ക്കൂളിന് സമീപമുള്ളത് മാത്രമാണ് പ്രവർത്തിക്കുന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂൺ 23ന് വെസ്റ്റ് ഹിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Tags : Local News Nattuvishesham Kozhikode