പരിസ്ഥിതിലോല മേഖലയിലൂടെ കടന്നുപോകുന്ന തീക്കോയി- വാഗമണ്‍ റോഡ്.
ഈരാറ്റുപേട്ട: പശ്ചിമഘട്ടത്തെ സംരക്ഷിക്കാനെന്ന പേരില്‍ പരിസ്ഥിതിലോല മേഖലകള്‍ (ഇഎസ്എ) സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും പുറപ്പെടുവിച്ച വിജ്ഞാപനം മലയോര നിവാസികളെ ആശങ്കയിലാഴ്ത്തി. 12 വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ വിജ്ഞാപനമാണ് പുറത്തുവന്നിരിക്കുന്നത്. ഇതു നടപ്പിലായാല്‍ ഇവിടെ കൃഷിയോ കെട്ടിടനിര്‍മാണമോ സാധ്യമാകില്ല. സ്വന്തം വീട് അറ്റകുറ്റപ്പണി നടത്താനാകില്ല. വസ്തു ഈടായി ബാങ്കുകള്‍ സ്വീകരിക്കില്ല. കര്‍ഷകരുടെ ആശങ്ക ഇരട്ടിയായിരിക്കുകയാണ്.
ജില്ലയില്‍ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ വില്ലേജുകള്‍ ഇഎസ്എ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍നിന്ന് ഏറെ അകന്നുനില്ക്കുന്ന വില്ലേജുകള്‍ മൊത്തത്തില്‍ ഇഎസ്എയില്‍ ഉള്‍പ്പെടുത്തിയതിലെ യുക്തി എന്തെന്നാണ് മലയോരവാസികള്‍ ചോദിക്കുന്നത്.
ഫീല്‍ഡ് സര്‍വേ നടത്തിയിട്ടില്ല,
സാമൂഹികാഘാതം എത്രയുണ്ടെന്ന് പഠിച്ചിട്ടില്ല, വ്യക്തതയില്ല തുടങ്ങി പുതിയ വിജ്ഞാപനത്തെക്കുറിച്ച് പരാതികള്‍ നിരവധിയാണ്. ഫീല്‍ഡ്തല പരിശോധനകളോ, ശാസ്ത്രീയ ഭൂപട നിര്‍ണയമോ നടത്താതെ, ജനവാസ മേഖലകളെയും ഇഎസ്എയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്കി. കഴിഞ്ഞ സര്‍ക്കാര്‍ ജില്ലയിലെ വില്ലേജുകളെ ഒഴിവാക്കിയുള്ള ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു.
ജില്ലയില്‍ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍-തെക്കേക്കര, കൂട്ടിക്കല്‍ വില്ലേജുകൾ അനേകം വര്‍ഷങ്ങളായി ജനങ്ങള്‍ അധിവസിക്കുന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. ഇവിടത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗമായ കൃഷിത്തോട്ടങ്ങളെ ഇഎസ്എയുടെ നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള തീരുമാനം കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
റബര്‍, ഏലം, കാപ്പി, കുരുമുളക്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും അനുബന്ധ കൃഷിയുമാണ് ഇവിടത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗം. വിജ്ഞാപനത്തിനെതിരേ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മലയോരത്ത് പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. കര്‍ഷകരുടെ ഒപ്പുശേഖരണവും മെമ്മോറാണ്ടം രൂപീകരണവും നടക്കുന്നുണ്ട്.
Tags : NattuVishesham DistricteNews