ഈറ്റയ്ക്കൻ ഫാംസിലെ വാഴയിലകളുടെ ആദ്യവില്പന
കോട്ടയം: ഓണക്കാലത്തെ വാഴയില വിൽപനയില് വിജഗാഥ രചിക്കുകയാണ് പാലാ ഇടമറുക് ഈറ്റയ്ക്കന്‍ ഫാംസ്. തൂശനിലയില്‍ വിളമ്പുന്ന സദ്യയില്ലാതെ മലയാളികള്‍ക്ക് ഓണം പൂര്‍ണമാകില്ല. നൂറുകൂട്ടം വിഭവങ്ങളുണ്ടെങ്കിലും സദ്യ കേമമാകണമെങ്കില്‍ നല്ല തൂശനില നിര്‍ബന്ധമാണ്. ഇലയില്‍ സദ്യ കഴിക്കുമ്പോള്‍ വയറും മനസും നിറയും. എന്നാൽ, വാഴയിലകള്‍ കൂടുതലും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ്.
ഓണനാളുകളില്‍ മധ്യകേരളത്തില്‍ വാഴയിലകള്‍ എത്തിക്കുന്നത് പാലായിലെ ഈറ്റയ്ക്കന്‍ ഫാംസില്‍ നിന്നാണ്. സ്കൂളുകള്‍, കോളജുകള്‍, വിവിധ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓണസദ്യക്കുള്ള തൂശനിലകള്‍ ഇവര്‍ എത്തിച്ചുനല്‍കും. മലയാളികള്‍ കൂടുതലായി അധിവസിക്കുന്ന ഗൾഫിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും ഓര്‍ഡര്‍ അനുസരിച്ച് ഇലകള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഒരേ നീളത്തിലുള്ള 100 ഇലകളുടെ ബോക്സാക്കി പാക്ക് ചെയ്ത് എയര്‍ കാര്‍ഗോയിലാണ് കയറ്റി അയയ്ക്കുന്നത്.
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍നിന്നുള്ള വാഴയിലകള്‍ ഇടമറുകിലെ ഫാമില്‍ എത്തിച്ചശേഷമാണ് ആവശ്യക്കാര്‍ക്കു നല്‍കുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി, ആലംകുളം, തെങ്കാശി, മേട്ടുപ്പാളയം, സത്യമംഗലം, കര്‍ണാടകത്തിലെ ചിക്കമംഗളൂരു എന്നിവിടങ്ങളിലാണ് ഇവര്‍ ഞാലിപ്പൂവന് വാഴ കൃഷി ചെയ്തിരിക്കുന്നത്.
ഓരോ ദിവസവും തോട്ടത്തിലുള്ള ജോലിക്കാര്‍ വാഴയിലകള്‍ വെട്ടിവയ്ക്കും. ഇവ വാഹനത്തില്‍ ഇടമറുകിലെ ഫാമില്‍ എത്തിച്ചു വൃത്തിയാക്കിയാണ് ഓര്‍ഡര്‍ അനുസരിച്ച് എത്തിക്കുന്നത്. ഓണനാളുകളില്‍ ദിവസവും 25,000 മുതല്‍ 30,000 ഇലകള്‍ വരെ വിവിധ ജില്ലകളിലായി വില്പന നടത്തുന്നുണ്ട്. ഓഫ് സീസണില്‍ ദിവസവും ഏഴായിരത്തോളം ഇലകളാണു വില്പന നടത്തുന്നത്.
ഓഫ് സീസണില്‍ ഒരിലയ്ക്കു നാലു രൂപയാണു വില. ഓണക്കാലത്ത് വില വര്‍ധിച്ച് ആറു രൂപയായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹോട്ടലുകളും കാറ്ററിംഗ് സര്‍വീസുകളും ഓണസദ്യ ഏറ്റെടുത്തതോടെ ഇലകളുടെ ഡിമാൻഡ് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കേരളത്തിലെ ഒട്ടുമിക്ക സ്ഥലത്തെയും വാഴകൃഷി നശിച്ചുപോയതിനാല്‍ ഓണനാളുകളില്‍ ഇലയുടെ വില 10 രൂപവരെ ഉയര്‍ന്നേക്കുമെന്ന് ഫാമുടമ പ്രമോദ് ഫിലിപ്പ് പറഞ്ഞു.
Tags : Banana Leaves NattuVishasham DistrictNews