ചേര്‍ത്തല: വയോധികന് വീടിനോടു ചേര്‍ന്ന ചതുപ്പില്‍ ഒരുദിവസത്തോളം കിടക്കേണ്ടിവന്ന സംഭവത്തില്‍ അഭയകേന്ദ്രത്തിലെത്തിച്ച വയോധികനും കുടുംബവും സുഖംപ്രാപിക്കുന്നു. വയലാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് എട്ടുപുരയ്ക്കല്‍ കിഴക്കേത്തറ ജയദേവനെ(69)യാണ് വെള്ളിയാഴ്ച പൊതുപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.
ജയദേവനൊപ്പം വീട്ടില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന സഹോദരി യശോദ (67), മകന് മാനസിക വെല്ലുവിളി നേരിടുന്ന ലിജു (41) എന്നിവരെയും വീട്ടില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു. അയല്‍വാസികള്‍ വല്ലപ്പോഴും നല്കുന്നതല്ലതെ ഇവര്‍ക്കു ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. പട്ടിണികിടന്നുള്ള അവശതയും ആരോഗ്യമില്ലായ്മയുമായിരുന്നു ഇവരുടെ പ്രശ്നങ്ങള്‍.
ജയദേവന്റെ കാഴ്ച പരിമിതിയും പ്രശ്നമായിരുന്നു. ഇവരുടെ ദുരിതത്തിനു പരിഹാരം കാണണമെന്നു കാട്ടി പഞ്ചായത്തംഗം കുഞ്ഞുമോള്‍ റോയി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
സാമൂഹിക നീതിവകുപ്പിന്റെ ആറാട്ടുപ്പുഴ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ജയദേവനും യശോദയും സുഖം പ്രാപിച്ചു തുടങ്ങി. ഭക്ഷണവും പരിചരണവും ലഭിച്ചതോടെ ഇരുവരുടെയും അവശതകള്‍ മാറി തുടങ്ങിയതായി സാമൂഹ്യനീതിവകുപ്പധികൃതര് അറിയിച്ചു. നിലവില്‍ ഇരുവരും കേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യശോദയുടെ മകന് ലിജുവിന്റെ ചികിത്സയും തുടങ്ങിയിട്ടുണ്ട്.
വയലാര്‍ എട്ടുപുരക്കലില് വയോധികരടക്കം പട്ടിണിക്കോലമായി ദുരിതത്തിലായ സംഭവത്തില്‍ തുടര്‍ചികിത്സ ഏറ്റെടുക്കുമെന്ന് പി. പ്രസാദ് എംഎല്‍എ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ അറിയിക്കുമ്പോള്‍ കത്യമായ ഇടപെടുലുകള്‍ നടത്തുന്നതാണ്. ഈ വിഷയത്തില്‍ ഒരു ജനപ്രതിനിധിയും അറിയിച്ചിരുന്നില്ല. ഇവരെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയദേവനും സഹോദരിക്കും സഹായങ്ങള്‍ നല്‍കിയിരുന്നതായി വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുമുരളിയും വൈസ് പ്രസിഡന്റ് എം.ജി. നായരും പറഞ്ഞു. ഇവര്‍ താമസിക്കുന്ന വീട് പഞ്ചായത്തിന്റെ ഇഎംഎസ് ഭവന പദ്ധതിയില്‍ നിര്‍മിച്ചു നല്‍കിയതാണ്.
ഇവര്‍ക്ക് അഗതി ഭക്ഷണകിറ്റുകള്‍ നല്‍കിയിരുന്നു. ആശാ പ്രവര്‍ത്തകരും വീടു സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വയലാര്‍ കനിവടക്കമുള്ള സന്നദ്ധ സംഘടനകളും വസ്ത്രമടക്കം നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പ് പഞ്ചായത്തംഗം ഇടപെട്ട് ജയദേവനു തിമിര ശസ്ത്രക്രിയയ്ക്കായി നടപടി സ്വീകരിച്ചിരുന്നതാണ്. എന്നാല്‍ രക്തസമ്മര്‍ദം കൂടിയതിനാല്‍ നടത്താനായില്ല. വീടു വിട്ടുപോകാന്‍ ഇവര്‍ തയാറല്ലാത്തതും സാഹയങ്ങള്ക്കു തടസമാകുന്നുണ്ട്.