അരൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ അരൂക്കുറ്റിയിൽ വയോധികയോട് വോട്ടഭ്യർഥിക്കുന്നു.
തുറവൂർ: അരൂരിൽ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നു. പത്രിക സമർപ്പണം കഴിഞ്ഞതോടെ സ്ഥാനാർഥികളുടെ പര്യടനം ശക്തമായി മുന്നേറുകയാണ്.
യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ കോടംതുരുത്ത്, എരമല്ലൂർ മേഖലകളിലെ ആരാധനാലയങ്ങളിൽ രാവിലെ സന്ദർശനം നടത്തുകയും മരണവീടുകളിൽ പോകുകയും ചെയ്തു. കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം നടത്തുന്ന കല്ലറ സന്ദർശിക്കുകയും അദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് അനുഗ്രഹം തേടുകയും വൈകിട്ട് അരൂക്കുറ്റി മേഖലയിൽ പര്യടനവും നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദെലീമ ജോജോ അരൂക്കുറ്റിയിൽനിന്നു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. അരൂക്കുറ്റിയിലെയും വടുതലയിലെയും ഓടമ്പള്ളിയിലെയും പീലിംഗ് ഷെഡുകളിൽ എത്തി തൊഴിലാളികളെ നേരിൽകണ്ട് വോട്ടഭ്യർഥന നടത്തി. അരൂരിലെ മരണവീട്ടിലും ഓടമ്പള്ളിയിലെ സ്വകാര്യ ഭക്ഷ്യോത്പന്ന സ്ഥാപനത്തിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലും സ്ഥാനാർഥിയെത്തി. വൈകിട്ട് പൂച്ചാക്കൽ ടൗണിൽ കടകമ്പോളങ്ങൾ സന്ദർശിച്ചു. ഉളവയ്പ്പിലെ ക്ഷേത്രോത്സവ ചടങ്ങിലും ചേലാട്ടുഭാഗം ക്ഷേത്രോത്സവ ചടങ്ങിലും എത്തി.
നൂറുകണക്കിന് എൻഡിഎ പ്രവർത്തകർ പ്രകടനം നടത്തി. അരൂർ നിയോജകമണ്ഡലം സ്ഥാനാർഥി പി.എസ്. ജ്യോതിസ് ഇന്നലെ 12.30ന് വരണാധികാരി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനുശേഷം തുറവൂർ പഞ്ചായത്തിലെ വ്യപാര സ്ഥാപനങ്ങളും ഭവനങ്ങളും തൊഴിൽ ഉറപ്പ് ഇടങ്ങളും സന്ദർശിച്ചു വോട്ടഭ്യാർഥിച്ചു.