തലശേരി: 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് ക്രമസമാധാനം നിലനിർത്തുന്നതിനായി തലശേരി സബ് ഡിവിഷൻ പരിധിയിൽ പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
തലശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സമാധാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അറിയിച്ചു.
പ്രധാന തീരുമാനങ്ങൾ
പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം: തലശേരി, ധർമടം, ന്യൂമാഹി, കതിരൂർ, ചൊക്ലി, പിണറായി എന്നീ സ്റ്റേഷൻ പരിധികളിൽ ഇന്നു രാത്രി ഏഴുവരെ മാത്രമേ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കൂ. ഘോഷയാത്രകളുടെ റൂട്ട് രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി പോലീസിനെ അറിയിക്കണം.
വാഹന പരിശോധനയും കരുതൽ നടപടിയും: ഇന്നു രാത്രി10ന് ശേഷം അനാവശ്യമായി റോഡിലിറങ്ങുന്ന ടൂ വീലറുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുക്കും. കൂടാതെ, രാത്രി 10ന് ശേഷം തെരുവുകളിൽ കൂട്ടം കൂടി നിന്ന് പ്രകോപനം സൃഷ്ടിക്കുന്നവർക്കെതിരെ കരുതൽ നടപടികൾ സ്വീകരിക്കും.
പ്രകോപനങ്ങൾക്കെതിരേ നടപടി: പൊതുസ്ഥലങ്ങളിലോ എതിർ പാർട്ടികളുടെ ഓഫീസുകൾക്ക് മുന്നിലോ പടക്കം പൊട്ടിച്ച് പ്രകോപനം സൃഷ്ടിക്കാൻ പാടില്ല. ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടി ഉണ്ടാകും.
വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം: നാളെ വരെ സബ് ഡിവിഷൻ പരിധിയിലെ കടകമ്പോളങ്ങൾ രാത്രി 10 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
സോഷ്യൽ മീഡിയ നിരീക്ഷണം: സോഷ്യൽ മീഡിയ വഴി പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്ന അക്കൗണ്ടുകൾ പോലീസ് കർശനമായി നിരീക്ഷിക്കും. ഐടി നിയമപ്രകാരം ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കും.