നെടുങ്കണ്ടം: ഭൂഗര്‍ഭ വൈദ്യുതിലൈനിനായി കുഴിച്ച കുഴികള്‍ നാട്ടുകാര്‍ക്ക് വിനയാകുന്നു. കുമളി - മൂന്നാര്‍ സംസ്ഥാന പാതയുടെ വശങ്ങളിലായി വൈദ്യുതികന്പനി നിര്‍മിച്ച കുഴികളാണ് യാത്രക്കാര്‍ക്കും വൈദ്യുതി പോസ്റ്റുകള്‍ക്കും സമീപവാസികള്‍ക്കും വലിയ ഭീഷണിയായി മാറുന്നത്.
നെടുങ്കണ്ടം, വണ്ടന്മേട് സബ്സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി മണ്ണിനടിയിലൂടെ 33 കെവി വൈദ്യുതിലൈന്‍ വലിക്കുന്നതിനാണ് റോഡിന്റെ വശങ്ങളില് കുഴികള്‍ എടുത്തത്. പുളിയന്മല മുതല്‍ കല്ലാര്‍ സബ് സ്റ്റേഷന് വരെ ഇത്തരത്തില്‍ കുഴികള്‍ എടുത്ത് ഭാഗികമായി കേബിളുകള്‍ സ്ഥാപിച്ചെങ്കിലും മാസങ്ങളായി കുഴികള്‍ മൂടാതെ കിടക്കുകയാണ്. കുഴികളില്‍ മഴവെള്ളം നിറഞ്ഞിരിക്കുകയാണ്.
ചിലയിടങ്ങളില്‍ ഈ വെള്ളക്കെട്ട് മൂലം മണ്ണിടിഞ്ഞ് കൃഷിനാശം വരെ നേരിട്ടിട്ടുണ്ട്. നിലവിലുള്ള വൈദ്യുതി പോസ്റ്റുകള്‍ക്കും കുഴികളിലെ വെള്ളക്കെട്ട് ഭീഷണിയാണ്. കൂടാതെ പലയിടങ്ങളിലും കുഴിയെടുത്ത മണ്ണ് റോഡിന്റെ പകുതിയോളംവരെ കൂനകൂട്ടി ഇട്ടിരിക്കുകയുമാണ്. രാത്രികാലങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ മണ്‍കൂനയിലേക്ക് ഇടിച്ചുകയറി നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവാണ്. റോഡിന്റെ സംരക്ഷണഭിത്തികളും തകരാന്‍ സാധ്യതയുണ്ട്.അടിയന്തരമായി കുഴികള്‍ മൂടി അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Electricity board trap for locals