മലപ്പുറം: പകർച്ചാവ്യാധി പ്രതിരോധ പരിപാടികളുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026 എന്ന പരിപാടി ജൂലൈ 15വരെ ദീർഘിപ്പിച്ചു.
ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, കാറ്ററിംഗ് യൂണിറ്റുകൾ, രാത്രികാല തട്ടുകടകൾ എന്നിങ്ങനെ ഭക്ഷണ സാധനങ്ങൾ വിപണനം നടത്തുന്ന 7080 സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവസംയുക്ത പരിശോധന നടത്തിയതിൽ 35 ശതമാനം സ്ഥാപനങ്ങളും മതിയായ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ആകെയുള്ളതിൽ 15 ശതമാനം ഇതരസംസ്ഥാന തൊഴിലാളികളാണ്. 33 ശതമാനം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡില്ല.
ആകെയുള്ള കുടിവെള്ള സ്രോതസുകളിൽ 34 ശതമാനം മാത്രമാണ് വർഷത്തിൽ ഒരിക്കലെങ്കിലും ക്ലോറിനേഷൻ നടത്തിയിട്ടുള്ളത്. 33 ശതമാനം കിണറുകൾ ക്ലോറിനേറ്റ് ചെയ്തിട്ടില്ല.
50 ശതമാനം കിണറുകളിലെ വെള്ളം മാത്രമേ ഗുണനിലവാര പരിശോധന നടത്തിയിട്ടുള്ളൂ. അതിൽ എട്ട് ശതമാനം ഗുണനിലവാരം തൃപ്തികരമല്ല. തിളപ്പിച്ചാറിയ വെള്ളം കുടിക്കുവാൻ കൊടുക്കാത്തത് ആറ് ശതമാനം കടകളാണ്.
82 സ്ഥാപനങ്ങൾ ഒരു ശതമാനം കുടിവെള്ളം മിക്സ് ചെയ്തു കൊടുക്കുന്നു. 80 ശതമാനം സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് പ്രത്യേക ടോയ്ലറ്റ് സംവിധാനമില്ല.
ഈ സാഹചര്യത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, ഡിഎംഒ, ഡിപിഎം, ഡിഎസ്ഒ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിൽ ക്ലീൻ ഷോട്ട് പരിപാടി 15 വരെ ദീർഘിപ്പിക്കുവാൻ തീരുമാനിച്ചു.
Tags : Local News Nattuvishesham Malappuram