കൂരാച്ചുണ്ട് ടൗണിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ
കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ ഭാഗമായ കൂരാച്ചുണ്ട് ടൗൺ ഉൾപ്പെടുന്ന റീച്ചിന്റെ എസ്റ്റിമേറ്റ് ഈ മാസം 15 നുള്ളിൽ അനുമതിക്കായി സമർപ്പിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ഇന്നലെ നടന്ന ചർച്ചയിലാണ് തീരുമാനമറിയിച്ചത്.
ഹൈവേ നിർമാണത്തിന് സ്ഥലം വിട്ടുനൽകിയ കടയുടമകളുടെ പുതിയ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കും. ചെമ്പ്ര മുതൽ ഇരുപത്തെട്ടാം മൈൽ വരെയുള്ള റീച്ചിന്റെ കൂരാച്ചുണ്ട് ടൗൺ ഒഴികെയുള്ള റോഡിന്റെ പ്രവർത്തികൾ പുരോഗമിക്കുകയാണ്. 51.43 കോടി രൂപക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡിന്റെ നിർമാണ പ്രവർത്തി നടത്തുന്നത്.
പഞ്ചായത്ത് കുടിവെള്ള പദ്ധതികൾ, ജലനിധി പദ്ധതി എന്നിവയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ എസ്റ്റിമേറ്റ് ഉടൻ കെആർഎഫ്ബിക്ക് സമർപ്പിക്കും. ജൽജീവൻ മിഷന്റെ പൈപ്പുകൾ പുതുതായി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം പത്തിന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ ചേരും. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു കടലാശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ്, ഡാർളി ഏബ്രഹാം, ചെറിയാൻ ജോസഫ്, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, പഞ്ചായത്ത് അംഗങ്ങളായ സണ്ണി ജോസഫ്, റസീന യൂസഫ്, എൻ.കെ. കുഞ്ഞമ്മദ്, എം.ജെ. ആൻസമ്മ, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത്, സെക്രട്ടറി യാദവ് വിൽസൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. മനിൽകുമാർ, കെആർഎഫ്ബി അസി. എക്സിക്യുട്ടീവ് എൻജിനിയർ വിജയ കൃഷ്ണൻ, ഊരാളുങ്കൽ സൊസൈറ്റി സൈറ്റ് എൻജിനിയർ മഹേഷ്, പ്രൊജക്ട് എൻജിനിയർ സുധീഷ്, സൈറ്റ് എൻജിനിയർ വിനീഷ് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews