പ്രതീകാത്മക ചിത്രം
മയ്യനാട്: മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ നാലര വയസുകാരന് ആദ്രിദേവിന്റെ കണ്ണില്‍ പതിഞ്ഞകാഴ്ച പത്തനാപുരം തലവൂര്‍ സ്വദേശിയായ ഫൈസലിനു തിരികെ നല്‍കിയത് ഫണവും വിലപ്പെട്ട രേഖകളും. ഫൈസലിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പഴ്സ് ആണ് ആദ്രിദേവിലൂടെ തിരികെ കിട്ടിയത്.
മയ്യനാട് വലിയവിള വയലില്‍ പുത്തന്‍വീട്ടില്‍ മാധ്യമപ്രവര്‍ത്തകനായ ശ്യാം ഷാജിയും ഭാര്യയും വെള്ളിയാഴ്ച വൈകുന്നേരം ആശ്രാമം മൈതാനത്ത് പാരഡൈസ് പാര്‍ക്കില്‍ പോയ ശേഷം മകനോടൊപ്പം തിരികെ വീട്ടിലേക്ക് പോകവെയാണ് മൈതാനത്തിനടുത്ത് ഒരു കാറിന് സമീപം പഴ്സ് കിടക്കുന്നത് മകന് ആദ്രിദേവിന്റെ കണ്ണില്‍പ്പെട്ടത്.
പഴ്സ് ആണെന്ന് പറയാന്‍ അറിയില്ലെങ്കിലും പൈസവെക്കുന്ന ഒരു സാധനം റോഡില്‍ കിടക്കുന്നതായി കണ്ടെന്ന് പിതാവിനെ ഈ നാലര വയസുകാരന് അറിയിക്കുകയായിരുന്നു. തന്റെ പഴ്സ് ആയിരിക്കുമെന്ന് കരുതി പോക്കറ്റില്‍ പരതി നോക്കിയപ്പോള്‍ പഴ്സ് സുരക്ഷിതമായി പോക്കറ്റില്‍ തന്നെയുണ്ടെന്ന് മനസിലാതോടെ മകനെ വിശ്വാസത്തിലെടുത്ത് തിരികെ പോയി നോക്കാന്‍ ശ്യം ഷാജി തയാറാവുകയായിരുന്നു.
ആദ്രിദേവ് പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ പണമടങ്ങിയ പഴ്സ് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ബൈക്കില്‍ നിന്ന് ഇറങ്ങി ആദ്രിദേവ് തന്നെപഴ്സ് എടുത്ത് പിതാവിനെ ഏല്‍പ്പിച്ചു. തുറന്നു നോക്കിയപ്പോഴാണ് 4500 രൂപയും ആധാറും എടിഎം കാര്‍ഡ് ഉള്‍പ്പെടെ മറ്റു രേഖകളും കണ്ടത്.
മാതാപിതാക്കള്‍ ആദ്രിദേവുമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പഴ്സ് പോലീസിന് കൈമാറി. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പഴ്സ് കിട്ടിയ വിവരവും പങ്കുവെച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടമയായ പത്തനാപുരം തലവൂര്‍ സ്വദേശി ഫൈസല്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പഴ്സ് ഏറ്റുവാങ്ങി.
കുടുംബത്തോടൊപ്പം വന്നപ്പോള്‍ എങ്ങനെയോ പഴ്സ് താഴെ വീണു പോയതാണെന്നും നഷ്ടപ്പെട്ട വിഷമത്തിലായിരുന്നുവെന്നും ഫൈസല്‍ പറഞ്ഞു.
പഴ്സ് കിട്ടിയ സന്തോഷത്തില്‍ ഉടമ ആദ്രിദേവിനും കുടുംബത്തിനും നന്ദി രേഖപ്പെടുത്തി.
ആദ്രിദേവ് മയ്യനാട് ബ്ലൂംസ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. ദേവിക എസ്. കുമാറാണ് മാതാവ്.