ചികിത്സയിൽ കഴിയുന്ന സുരേന്ദ്രൻ നായർ.
നെടുങ്കണ്ടം: കർഷകനെ സിപിഎം പ്രാദേശിക നേതാവും മകനും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. കൂട്ടാർ കല്ലേക്കുളത്ത് സുരേന്ദ്രൻ നായർക്കാണ് (63)
ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റത്. കൂട്ടാർ സ്വദേശിയായ സിപിഎം പ്രാദേശിക നേതാവ് തമ്പി എന്ന് അറിയപ്പെടുന്ന ഭുവനചന്ദ്രൻ നായരും ഇയാളുടെ മകൻ പ്രദീപും ചേർന്ന് സുരേന്ദ്രനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു.
സുരേന്ദ്രന്റെ ഭൂമിയുടെ പാട്ടക്കരാർ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തമ്പിയുടെ പക്കൽനിന്നു താൻ പണം കടം വാങ്ങിയിരുന്നെന്നും അപ്പോൾ ഒപ്പിട്ട് വാങ്ങിയ മുദ്രപ്പേപ്പറിൽ വ്യാജമായി പാട്ടക്കരാർ എഴുതിച്ചേർത്ത് ഭൂമി തട്ടിയെടുക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. നിലവിൽ തമ്പിയും കുടുംബവും ഭൂമിയിൽ കയറുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ലംഘിച്ച് ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറി ഇവർ ആക്രമണം നടത്തുകയായിരുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.
ഇയാൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സുരേന്ദ്രൻ ആക്രമിച്ചതായി ആരോപിച്ച് തമ്പിയും മകനും പരാതി നൽകിയിട്ടുണ്ട്. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുകൂട്ടരും തമ്മിൽ ഭൂസംബന്ധമായ തർക്കത്തിൽ നിരവധി പരാതികൾ കമ്പംമെട്ട് പോലീസിൽ നിലവിലുണ്ട്.