നെന്മാറ മേഖലയിലെ പാടശേഖരത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ.
നെന്മാറ: കർക്കടകമാസം ആരംഭിച്ചിട്ടും കാലവർഷം ശക്തിപ്രാപിക്കാത്തതു നെന്മാറ മേഖലയിലെ നെൽകർഷകരെ കടുത്ത ആശങ്കയിലാഴ്ത്തി. സാധാരണയായി കർക്കടകത്തിൽ ലഭിക്കേണ്ട മഴ ലഭിക്കാതിരുന്നതിനാൽ ഒന്നാംവിള നെൽകൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. മഴയെ ആശ്രയിച്ച് കൃഷിയിറക്കിയ നെൽപ്പാടങ്ങളിൽ വെള്ളക്കുറവ് രൂക്ഷമായതോടെ നെൽച്ചെടികളുടെ വളർച്ച മുരടിക്കുകയും പല സ്ഥലങ്ങളിലും ഇലകൾ മഞ്ഞളിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
മേഖലയിലെ ഭൂരിഭാഗം കർഷകരും 110 ദിവസം മൂപ്പുള്ള 'ഉമ' ഇനത്തിൽപ്പെട്ട നെല്ലാണ് ഒന്നാംവിളയ്ക്കായി ഞാറ് തയാറാക്കി പറിച്ചുനട്ടത്.
കൃഷി ആരംഭിച്ച ഘട്ടത്തിൽ ലഭിച്ച നേരിയ മഴ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് മഴ മാറിനിന്നതോടെ വയലുകൾ വരണ്ടുതുടങ്ങി. ആവശ്യത്തിന് ജലലഭ്യതയില്ലാത്തതിനാൽ നെൽച്ചെടികളുടെ ആരോഗ്യകരമായ വളർച്ചയെ ഇതു പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ.
ഇക്കുറി മഴയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ പോത്തുണ്ടി ഡാമിൽ നിലവിലുള്ള ജലശേഖരം മാത്രമാണ് ആശ്രയിക്കാനുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒന്നാംവിള നെൽകൃഷിക്കായി ഡാമിൽ നിന്ന് ജലം തുറന്നുവിടാൻ കഴിയില്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ട അധികൃതർ. ഇതോടെ ജലസേചന സൗകര്യങ്ങൾ പരിമിതമായ പ്രദേശങ്ങളിലെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
ചില കർഷകർ സ്വന്തം ചെലവിൽ കുളങ്ങളിൽ നിന്നും കുഴൽക്കിണറുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നെൽച്ചെടികളെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും അതിന് സാമ്പത്തിക ശേഷിയോ സൗകര്യങ്ങളോ ഇല്ല. വൈദ്യുതി ചെലവും ഡീസൽ വിലയും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ജലസേചനം തുടരുന്നതും കർഷകർക്ക് വലിയ സാമ്പത്തികഭാരമാണ്.
മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കിയ കർഷകർ മഴമേഘം പ്രതീക്ഷിച്ച് കഴിയുകയാണ്. അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായും നശിക്കാനുള്ള സാധ്യതയുണ്ടെന്നും ഇതുമൂലം ഉത്പാദനത്തിൽ ഗണ്യമായ കുറവ് സംഭവിക്കുമെന്നും കർഷകർ ആശങ്ക പ്രകടിപ്പിച്ചു.
Tags : Nattuvishesham District News