കർഷകനായ ഓമല്ലൂർ ആറ്റരികം സ്വദേശി ടി.ഡി. വിജയൻ തന്റെ കൃഷിയിടത്തിൽ കരിഞ്ഞുണങ്ങിയ പയർ വള്ളികൾ മുറിച്ചു മാറ്റുന്നു.
പത്തനംതിട്ട : വേനലിനെ വെല്ലുന്ന ചൂട് കൃഷിയെ ബാധിക്കുന്നു. ഇടവിട്ട് മഴ പെയ്യേണ്ടിയിരുന്ന കാലമാണിത്. എന്നാൽ കൊടുംവരൾച്ചയുടെ അന്തരീക്ഷത്തിൽ മണ്ണ് തിളയ്ക്കുകയാണ്. നനവുകിട്ടാത വാഴ ഒടിഞ്ഞ് നിലംപൊത്തുന്നു. നാമ്പിട്ട പച്ചക്കറി തൈകൾ കരിഞ്ഞുണങ്ങി. കര കർഷകരാണ് ചൂടിന്റെ ഇരകളായി മാറിയത്. കിഴങ്ങുവർഗ കൃഷികൾ പൂർണമായി നശിച്ചു. ചേനയും ചേന്പുമെല്ലാം കരിഞ്ഞു തുടങ്ങി. മരച്ചീനി കൃഷിയെയും ചൂട് ബാധിച്ചു. സമീപകാലത്തു നട്ട ഒരു കൃഷിയും മുളച്ചു പൊങ്ങിയിട്ടില്ല. വാഴക്കൃഷിയെ വേനൽ സാരമായി ബാധിക്കുകയും ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ നട്ട കൃഷികൾ ഭൂരിഭാഗവും മഴ ലഭിക്കാതെ ഉണങ്ങി നശിച്ചു. വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, വഴുതന, പച്ചമുളക് തുടങ്ങി പച്ചക്കറി കൃഷികൾ കരിഞ്ഞുണങ്ങി. ഇഞ്ചി, മഞ്ഞൾ, കൊക്കോ കർഷകരും പ്രതിസന്ധിയിലായി. തോട്ടവിള കൃഷികൾക്കായി തൈകൾ വാങ്ങിവച്ചവരും മഴയ്ക്കായി കാത്തിരിക്കുകയാണ്.
ഭൂമി കിളയ്ക്കാൻ പോലുമാകാത്ത രീതിയിൽ ഉറച്ചിരിക്കുകയാണ്. വെള്ളവും വളവും നൽകേണ്ട സമയത്തെ അപ്രതീക്ഷിത കൊടുംവരൾച്ച ഉത്പാദനത്തെ സാരമായി ബാധിക്കും. കൃഷിയിടങ്ങളിലേക്ക് പകൽ ഇറങ്ങാൻ പോലുമാകാത്ത സ്ഥിതിയാണ്. അസഹ്യമായ ചൂടിനൊപ്പം രാത്രിയിലും താപനില ഉയർന്നു നിൽക്കുന്നത് കർഷകരെ തളർത്തുകയാണ്. കാട്ടുമൃഗങ്ങളോടു മല്ലടിച്ചാണ് മലയോര കർഷകർ കൃഷി നടത്തുന്നത്. കാട്ടുപന്നിയുടെ ആക്രമണം ജില്ലയൊട്ടാകെ കൃഷിയിടങ്ങൾ നേരിടുന്നുണ്ട്. ഇതിനെ പ്രതിരോധിച്ചാണ് കൃഷി ഇറക്കിവരുന്നത്.
നെൽകർഷകരും ബുദ്ധിമുട്ടിൽ
ചൂട് കടുത്തതോടെ ചെടികളിലും വിളകളിലും വിവിധതരം രോഗബാധകളുടെ തീവ്രതയും ഇരട്ടിയായിട്ടുണ്ട്. പന്തളം, തിരുവല്ല പ്രദേശങ്ങളിൽ നെൽ കൃഷിയെയും കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി മേഖലകളിൽ പച്ചക്കറി, കിഴങ്ങുവർഗ കൃഷികളെയും വരൾച്ച ബാധിച്ചു. പടിഞ്ഞാറൻ മേഖലയിൽ പ്രളയകാലം കഴിഞ്ഞു കൃഷി ഇറക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം പാടങ്ങളിലേക്ക് ഇറങ്ങാൻ കർഷകർ മടി കാട്ടുന്നു. കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി നടത്താൻ തയാറായവരാണ് എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുന്നത്.
മഴയും കെടുതിയും വരുത്തിവച്ച നഷ്ടത്തിൽ നിന്നു കരകയറാനുള്ള ശ്രമത്തിലാണിപ്പോൾ. ഇനിയുള്ള കൃഷി കൂടി നശിക്കുന്നത് പലർക്കും ചിന്തിക്കാൻ പോലുമാകുന്നില്ല.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ ദുർബലമായതാണ് പാടശേഖരങ്ങളെ ബാധിക്കുന്നത്. കാലവർഷംഇത്തവണ കാര്യമായി ലഭിച്ചതുമില്ല. പാടശേഖരങ്ങളിൽ പാത്തികളിൽ വെള്ളവും കുറഞ്ഞു. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ കരകൃഷിക്കു പിന്നാലെ പാടശേഖരങ്ങളും കരിയും. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് ഇത്തവണ വലിയ നഷ്ടം നേരിടുന്നത്. മാറിയ കാലാവസ്ഥയിൽ എന്തു ചെയ്യണമെന്ന് കൃഷി വകുപ്പ് അധികൃതർക്കും ധാരണയില്ല.
റബർ, ക്ഷീര കർഷക മേഖലകൾക്ക് ഇരുട്ടടി
വിലയുണ്ടെങ്കിലും പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് റബർ കൃഷി.
ജില്ലയിലെ കർഷകരുടെ പ്രധാന വരുമാന മാർഗമായ റബർ മേഖലയും തകർച്ചയിലാണ്. കടുത്ത ചൂടുമൂലം റബർ മരങ്ങൾ ഇലപൊഴിക്കുന്നു. പാൽ ഉത്പാദനം കുറഞ്ഞതോടെ പലരും ടാപ്പിംഗ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. റബറിനു വിലയുണ്ടെങ്കിലും ഉത്പാദനം നടത്താനാകാത്ത സാഹചര്യമാണ്.
അന്തരീക്ഷ താപനില ഉയർന്നതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. തീറ്റപ്പുല്ല് കൃഷിയെയും ചൂട് ബാധിച്ചിട്ടുണ്ട്. കനത്ത ചൂടിൽ കന്നുകാലികളും തളർന്നുവീഴുകയാണ്. വെള്ളത്തിനു കൂടി ക്ഷാമമാകുമോയെന്ന ആശങ്കയുണ്ട്. പാടശേഖരങ്ങളിൽ മാത്രമാണ് വെള്ളം ലഭ്യമാകുന്നത്. തോടുകളും നീരുറവകളും വറ്റിവരണ്ടു തുടങ്ങി. ഇതിനിടെ കാലിത്തീറ്റ വില വർധിച്ചതും കർഷകർക്ക് ഇരുട്ടടിയായി.
മഴവരും.. വരാതിരിക്കില്ല.... പ്രതീക്ഷ കൈവിടാതെ വിജയൻ
അപ്രതീക്ഷിത വേനലിൽ ഓമല്ലൂർ ആറ്റിരികം ഇല്ലിപ്ലാവിൽ ടി.ഡി. വിജയന്റെ പ്രതീക്ഷകളാണ് കരിഞ്ഞുണങ്ങിയത്. ചിങ്ങം, കന്നി മാസങ്ങളിൽ ഇത്തരത്തിലൊരു കാലാവസ്ഥ മുന്പുണ്ടായിരുന്നില്ലെന്ന് എഴുപത്താറുകാരനായ കർഷകൻ വിജയൻ പറഞ്ഞു. കാർഷികവിളകൾ കരിഞ്ഞ് ചാമ്പലാകുന്നത് നിസഹായനായി നോക്കിനിൽക്കേണ്ടി വന്നതിന്റെ വേദനയിലാണ് ഈ കർഷകൻ.
പാട്ടത്തിനെടുത്ത ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് വിജയൻ പച്ചക്കറികളും കിഴങ്ങുവിളകളും ഇറക്കിയത്. രണ്ടര മാസം മുൻപ് വലിയ പ്രതീക്ഷയോടെ തുടങ്ങിയ കൃഷിയാണ് കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെടുന്ന അസാധാരണമായ ചൂടിൽ നശിച്ചത്. വിളവെടുപ്പിന് പാകമായി വന്ന 18 മണിയൻ പയർ, പടവലം, വെണ്ട എന്നിവയെല്ലാം കനത്ത വെയിലിൽ വാടിത്തളർന്നു. ചേന, ചുട്ടിച്ചേമ്പ്, ഇഞ്ചി തുടങ്ങിയ കിഴങ്ങുവിളകളുടെ തണ്ടുകൾ ഉണങ്ങിപ്പോയതോടെ വിളവിന്റെ വളർച്ചയും നിലച്ചു. ചേനയുടെ അടക്കം തൂക്കം നന്നേ കുറഞ്ഞു. ഓണവിപണി കഴിഞ്ഞ് ന്യായവില ലഭിക്കുമെന്ന പ്രതീക്ഷയിൽ നട്ടുവളർത്തിയ കിഴങ്ങുവർഗ കൃഷിയെയാണ് വേനൽ ചതിച്ചത്.
കഴിഞ്ഞ വർഷം കാട്ടുപന്നിക്കൂട്ടം 80,000 രൂപയോളം വിലമതിക്കുന്ന 350-ലധികം മൂട് കപ്പയാണ് നശിപ്പിച്ചത്. അതിൽനിന്ന് കരകയറാൻ ശ്രമിക്കുമ്പോഴാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ രൂപത്തിൽ അടുത്ത പ്രഹരമെത്തിയത്. മഴയെത്തുമെന്ന പ്രതീക്ഷ വിജയൻ ഇപ്പോഴും കൈവിട്ടിട്ടില്ല. തുലാംവർഷം ശക്തമാകുന്നതിനു മുന്പ് ചെറിയ മഴ പെയ്താൽ കൃഷിയിടം തിരിച്ചു പിടിക്കാമെന്നാണ് പ്രതീക്ഷ. കരിഞ്ഞുപോയ പയർവള്ളികൾ വെട്ടിമാറ്റി അടുത്ത കൃഷിക്കായി വിത്തുവാങ്ങി സൂക്ഷിച്ചിരിക്കുകയാണ് അദ്ദേഹം,
Tags : District News Nattuvishesham Farmers scorching heat