അടൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. സ്കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അമ്മയുടെ മരണത്തിനു പിന്നാലെയാണ് പിതാവ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.
അടൂർ സ്വദേശിയായ 47 കാരനായ പിതാവിനെ വെള്ളിയാഴ്ചയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലെ സ്കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്.
കൊട്ടാരക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടൂർ പോലീസിലേക്കു കൈമാറുകയായിരുന്നു.
പെൺകുട്ടി പിതാവിനും അമ്മയ്ക്കുമൊപ്പം വിദേശത്തായിരുന്നു താമസം. 2020ൽ വിദേശത്തുവച്ചാണ് അമ്മ രോഗം ബാധിച്ച് മരിക്കുന്നത്. അമ്മയുടെ മരണത്തിനുശേഷം വിദേശത്തുവച്ചു പിതാവ് പീഡിപ്പിച്ചതായി കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിംഗില്‍ വെളിപ്പെടുത്തി.
പീഡനം നടക്കുമ്പോൾ കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പിന്നീട് വിദേശത്തുനിന്ന് നാട്ടിലെത്തിയ ശേഷവും പിതാവ് പീഡിപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പോലീസിലും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.