വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ മത്സ്യ - മാംസങ്ങൾക്ക് വില ഈടാക്കുന്നതു തോന്നും മട്ടിലാണെന്നുപരാതി.
കിലോയ്ക്ക് 400 രൂപ വിലയുണ്ടായിരുന്ന ബീഫിന് ഒറ്റയടിക്ക് 450 രൂപയും 500 രൂപയുമായി ഉയർത്തി. വിശേഷദിവസങ്ങൾ വരുമ്പോഴെല്ലാം ഇത്തരത്തിൽ വിലകൾ ഉയർത്തുന്ന സ്ഥിതിയാണ്. 300 രൂപയിൽ താഴെ വിലവരുന്ന പന്നിമാംസത്തിന്റെ വിലയും ഇത്തരത്തിൽ 50 രൂപ മുതൽ 100 രൂപ വരെ ഉയർത്തിയാണ് വില്പന നടത്തുന്നത്. വടക്കഞ്ചേരി ടൗണിലാണ് ഈവിധം വിലകൾ തോന്നും മട്ടിൽ ഇടക്കിടെ ഉയർത്തുന്നതെന്ന പരാതിയുണ്ട്. മത്സ്യവിലയും ഇതേ സ്ഥിതിയാണ്. കഴുകി വൃത്തിയാക്കാൻ പോലും പറ്റാത്തവിധം അഴുകിയ മത്സ്യമാണ് പലപ്പോഴും വില്പന നടത്തുന്നത്. ഇതിന് ഉയർന്ന വിലയും വസൂലാക്കും.
എന്നാൽ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെയോ പഞ്ചായത്തിന്റെയോ പരിശോധനകളോ നടപടികളോ ഇല്ലെന്നാണ് ആക്ഷേപം. യാതൊരു മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെയാണ് ടൗണിലെ മാംസ വില്പന. മാടിനെ കശാപ്പ് ചെയ്യുന്നതിനുമുമ്പും ശേഷവും വെറ്ററിനറി ഡോക്ടർ പരിശോധിച്ച് മാംസം ഭക്ഷ്യയോഗ്യമാണെന്നു ഉറപ്പുവരുത്തണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും എവിടെയും നടക്കുന്നില്ല.
പഞ്ചായത്ത് അംഗീകരിച്ച കശാപ്പുശാലകളിൽ മാത്രമേ മാടിനെ കശാപ്പു നടത്താവൂ എന്നു വ്യവസ്ഥയുണ്ടെങ്കിലും അതും കാറ്റിൽപറത്തി വൃത്തിഹീനമായ സ്ഥലത്തുവച്ചാണ് കശാപ്പ് ചെയ്തു മാംസമാക്കുന്നത്. മാട് കേടുവന്ന് ചത്തതാണോ അസുഖമുള്ള മാടാണോ എന്നുപോലും പരിശോധന നടത്തുന്നില്ല.
Tags : nattu vishesham Fish and meat prices