റേഡിയേഷൻ മുറി നനഞ്ഞ നിലയിൽ.
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ രോഗികളെ റേഡിയേഷന് വിധേയമാക്കുന്ന മുറിയിൽ വെള്ളക്കെട്ട്. മഴ കനത്തതോടെയാണ് ഈ മുറിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. മെഡിക്കൽ കോളജിലെ പഴയ ബ്ലോക്കിലാണ് കാൻസർ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന മുറി. കാൻസർ വിഭാഗത്തിന്റെ മുൻഭാഗത്തുള്ള ഈ കെട്ടിടത്തിലെ ഉപയോഗശൂന്യമായ ശുചിമുറിയിൽനിന്നാണ് മലിനജലം റേഡിയേഷൻ മെഷീൻ പ്രവർത്തിപ്പിക്കുന്ന മുറിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതിന്റെ ഡ്രെയിനേജ് ഉയർന്ന നിലയിലും റേഡിയേഷൻ നടക്കുന്ന മുറി താഴത്തെ നിലയിലുമാണ്.
മഴ കനത്തപ്പോൾ ഓടയിൽ നിന്നു വെള്ളം കവിഞ്ഞൊഴുകി മുറികൾക്കുള്ളിലൂടെ ഒഴുകുകയായിരുന്നു. ഒപ്പം ശുചിമുറിയിലെ വെള്ളം കോൺക്രീറ്റിനുള്ളിലൂടെ ചോർന്നൊലിക്കുകയും ചെയ്യുന്നു. ഇതാണ് നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്ന റേഡിയേഷൻ മുറിയുടെ അവസ്ഥ.
മുറിയിൽ വെള്ളക്കെട്ടായതറിഞ്ഞു കാൻസർ വിഭാഗം മേധാവി ഡോ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ മറ്റൊരു ഡ്രെയിനേജ് ഉണ്ടാക്കി അതിലൂടെ മലിനജലം ഒഴുക്കി വിട്ട് മുറി ശുചീകരിച്ച് ഉപയോഗപ്രദമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേടായ റേഡിയേഷൻ മെഷീൻ നന്നാക്കി രോഗികൾക്ക് ചികിത്സ നൽകിത്തുടങ്ങിയത്. മഴ കനത്തതോടെ ചോർന്നൊലിക്കുന്ന മുറിയിൽ ചികിത്സ അസാധ്യമാകുകയും ചെയ്തു. ഇതിനിടെ മുറിയിലെ വെള്ളത്തിൽ ചവിട്ടി ഒരു രോഗി തെന്നിവീണതായും പറയപ്പെടുന്നു. ദിവസേന 160 ഓളം രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകുന്ന കെട്ടിടവും ഉപകരണങ്ങളും സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നതാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
Tags : Local News Nattuvishesham Kottayam