ഇളമണ്ണൂർ ഇംഗ്ഷനു സമീപം കിൻഫ്രാ പാർക്ക് റോഡിന്റെ ഓരത്ത് മാലിന്യ സംസ്കരണ പ്ലാന്റിനായി കണ്ടെത്തിയ സ്ഥലം.
പത്തനംതിട്ട: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഏനാദിമംഗലം കിൻഫ്രാ പാർക്കിൽ ലക്ഷ്യമിട്ടിട്ടുള്ള മെഡിക്കൽ ബയോവേസറ്റ് ട്രീറ്റ്മെന്റ് പ്ലാന്റിനുള്ള നീക്കങ്ങൾ വീണ്ടും സജീവമായി. പ്രദേശവാസികളെ ബോധവത്കരിച്ച് പദ്ധതി നിർദേശം അംഗീകരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തുടർ നടപടികൾ. ഇതിനിടെ പദ്ധതിക്കെതിരേ പ്രദേശത്ത് ജനരോഷം ശക്തവുമാണ്.
കേരളത്തിൽ നിലവിൽ മലമ്പുഴയിൽ മാത്രമാണ് ഇത്തരത്തിൽ മെഡിക്കൽ ബയൊ വെയ്സ്റ്റ് ട്രീറ്റ്മെന്റ്് പ്ലാന്റുുള്ളത്. രണ്ടാമത്തെ പ്ലാന്റാണ് ഏനാദിമംഗലം ഇളമണ്ണൂരിൽ നിർമിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. നാട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ, പദ്ധതിക്ക് ഭാഗിക പരിസ്ഥിതി അനുമതി നേരത്തേ നൽകിയിരുന്നു.
കായംകുളം - പുനലൂർ റോഡിൽ ഇളമണ്ണൂർ ജംഗ്ഷനിൽ നിന്നും കിൻഫ്രാ റോഡിലൂടെ കേവലം 500 മീറ്റർ സഞ്ചരിച്ചാൽ റോഡിന്റെ വലതുഭാഗത്താണ് നിർദിഷ്ട പദ്ധതി മേഖല. പണ്ട് സ്കീന്നർപുരം എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന പ്രദേശമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2016 ഡിസംബർ 20 ലെ പൊതു ബയോമെഡിക്കൽ വേയ്സ്റ്റ് ട്രീറ്റ്മെന്റ് ആൻഡ് ഡിസ്പോസൽ ഫെസിലിറ്റീസ് നിയമ പ്രകാരം വ്യവസായ പാർക്കുകളിൽ പോലും മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെങ്കിൽ ജനവാസ മേഖലയിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിച്ചിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ 2017 ഒക്ടോബർ 10 -ലെ ഉത്തരവ് അനുസരിച്ച് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനായി നിർമിക്കുന്ന പ്ലാന്റിനെ ഓറഞ്ച് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇളമണ്ണൂർ മേഖലയിലെ സ്കിന്നർപുരം കുന്നിന് മുകളിൽ പ്ലാന്റ് സ്ഥാപിതമായാൽ മൊട്ടക്കുന്നിന് മുകളിൽ നിന്നും മാലിന്യം മഴ വെള്ളത്തിൽ ഒലിച്ച് സമീപമേഖലയിലേക്ക് വ്യാപിക്കുമെന്നതുൾപ്പെടെ ആശങ്ക നിലനിൽക്കുകയാണ്.
പ്രതിദിനം 75,000 ലിറ്റർ വെള്ളമാണ് മാലിന്യ സംസ്കരണത്തിന് ആവശ്യമായി വരുന്നത്. കല്ലടയാറ്റിലെ ജലമാകാം ഇതിനായി ഉപയോഗിക്കുക. സംസ്കരണം കഴിഞ്ഞ് അധികം വരുന്ന മലിന ജലം ഒഴുകി തോട്ടിലൂടെ നദിയിൽ എത്തിച്ചേരാനുള്ള സാധ്യതയും ഏറെയാണ്.ഇത്തരം പ്രശ്നങ്ങൾ മുൻനിർത്തി പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എതിർപ്പുകളുയർന്നതാണ്. രണ്ടുവർഷം മുന്പ് പദ്ധതിക്കായി നീക്കം സജീവമായപ്പോൾ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തുയർന്നത്.
ജനവാസ മേഖല പ്രധാന പ്രശ്നം
പദ്ധതി സ്ഥലത്തു നിന്നും നൂറു മീറ്റർ പരിധിയിൽ തന്നെ ജനവാസ മേഖലയുണ്ടെന്നതാണ് പ്രധാന പ്രശ്നം. കൂടാതെ വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, ബാങ്ക്, ഇളമണ്ണൂർ ശ്രീ നാരായണപുരം ക്ഷേത്രം, കുന്നിട മലനട എന്നിവയുമുണ്ട്. എന്നാൽ ബയോ മെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കില്ലെന്നാണ് ഐഎംഎയുടെ വിശദീകരണം. പാലക്കാട് പ്ലാന്റ് ഉദാഹരിച്ചാണ് അവരുടെ നീക്കങ്ങൾ. കുടിവെള്ളം മലിനമാകുമെന്നതുൾപ്പെടെയുള്ള ആശങ്ക അസ്ഥാനത്താണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ബയോ മെഡിക്കൽ സംസ്കരണത്തിന് അടിയന്തര നടപടികളുണ്ടാകേണ്ടത് ആവശ്യമാണ്. ജനവാസ മേഖല പരമാവധി ഒഴിവാക്കിയും പരിസ്ഥിതി പ്രത്യാഘാതം കുറച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നതാണ് ഐഎംഎയുടെ വിശദീകരണം.
പദ്ധതിക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കിൻഫ്രാ ഇൻഡസ്ട്രിയൽ അസോസിയേഷന് അപേക്ഷ നൽകിയതിനു ശേഷം അതി വേഗത്തിലാണ് തുടർ നടപടികൾ ഉണ്ടായത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്കായി 2022 ഓഗസ്റ്റ് എട്ടിനാണ് അസോസിയേഷൻ അപേക്ഷ സമർപ്പിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം 11 ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ എത്തി സ്ഥല പരിശോധന നടത്തി. ചരിഞ്ഞ പദ്ധതി മേഖലയും തൊട്ടടുത്തുള്ള ജനവാസ മേഖലയും ജല സ്രോതസുകളും അധികൃതർ കണ്ടിട്ടും അതൊന്നും വകവയ്ക്കാതെ പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു.
പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കണമെങ്കിൽ ജനാഭിപ്രായം തേടേണ്ടത് ആവശ്യമാണെന്നിരിക്കെ, 2024 സെപ്റ്റംബർ ഏഴിന് പദ്ധതി മേഖലയ്ക്ക് സമീപമുള്ള മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ തെളിവെടുപ്പ് നടത്തി. 900-ൽ പരം നാട്ടുകാരാണ് തെളിവെടുപ്പിൽ പദ്ധതിയെ എതിർത്തതെന്ന് കുന്നിട ചായലോട് അതിജീവന സമിതി കൺവീനർ കെ. എം. ജയചന്ദ്രൻ പറഞ്ഞു. കൂടാതെ പഞ്ചായത്ത് തലത്തിൽ നിരവധി വാർഡുകളിൽ പദ്ധതിക്കെതിരേ യോഗങ്ങൾ നടത്തി അഭിപ്രായ സ്വരൂപണത്തിനു ശേഷം നിവേദനവും നൽകി.
സംസ്ഥാനത്തെ രണ്ടാമത്തെ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റാണ് ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിൽ വരുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ 25 ഏക്കർ സ്ഥലത്താണ് പ്ലാന്റെങ്കിൽ ഇവിടെ കേവലം മൂന്നേക്കർ സ്ഥലത്താണ് ദക്ഷിണ കേരളത്തിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാൻ ലക്ഷ്യമിടുന്നത്.
Tags :