പ്രതീകാത്മക ചിത്രം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ ഇഡി കുറ്റപത്രത്തിൽ സിപിഎമ്മിനെ പ്രതിചേർത്തതു ബിജെപിക്കുവേണ്ടിയുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പകപോക്കലാണെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇഡി നൽകിയ കുറ്റപത്രത്തിൽ സിപിഎം 68-ാം പ്രതിയാണ്. കേസ് പരിഗണിക്കുന്ന 21നു തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കേരളചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടിയെ ക്രിമിനൽകേസിൽ പ്രതിയാക്കുന്നത്. ഇതിനെതിരേ നാളെ വൈകീട്ട് അഞ്ചിനു തൃശൂർ ഇഎംഎസ് സ്ക്വയറിൽ സംഘടിപ്പിക്കുന്ന ജില്ലാതല പ്രതിഷേധസംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
മയക്കുമരുന്ന് ഉത്പാദനവും വിപണനവും തടയാനും കള്ളപ്പണം വെളുപ്പിക്കൽ ഇല്ലാതാക്കാനുമായാണു കർശനവ്യവസ്ഥകളുള്ള പിഎംഎൽഎ നിയമം പാർലമെന്റിൽ കൊണ്ടുവന്നത്. എന്നാൽ ഈ നിയമം രാഷ്ട്രീയപാർട്ടികൾക്കെതിരേ പ്രയോഗിക്കുന്നതു ജനാധിപത്യവിരുദ്ധവും കേന്ദ്രസർക്കാരിന്റെ നേരത്തെയുള്ള പ്രസ്താവനകൾക്കു വിരുദ്ധവുമാണ്. തങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന പ്രതിപക്ഷകക്ഷികളെ ഭയപ്പെടുത്താനും സമ്മർദത്തിൽ വഴങ്ങാത്തവരെ ജയിലിലടയ്ക്കാനുമുള്ള നീക്കമാണിത്. ഡൽഹി മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയെ ഇപ്രകാരം പ്രതിയാക്കിയതും കേജരിവാളിനെതിരേ ഈ നിയമം പ്രയോഗിച്ചതിനെയും സുപ്രീംകോടതി വിമർശിച്ചിരുന്നതായും അബ്ദുൾഖാദർ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും എന്നാൽ രാഷ്ട്രീയ പാർട്ടിയെ പ്രതിചേർത്ത നടപടിക്കെതിരേ ജനങ്ങളെ അണിനിരത്തി ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുമെന്നും അബ്ദുൾഖാദർ വ്യക്തമാക്കി.
Tags : Local News Nattuvishesham Karuvannur case CPM's protest rally